മലപ്പുറം: മമ്പാട് എംഇഎസ് കോളജില്‍ സംഘർഷം. വിദ്യാർഥിനിയോട് ഹിസ്റ്ററി വിഭാഗത്തിലെ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയത്. വിദ്യാർഥിനിയോട് അധ്യാപകൻ മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും അധ്യാപകന്‍ ഇത് നിരസിച്ചു. ഇതിൽ പ്രതിഷേധിച്ചു വിദ്യാർഥികൾ ഗേറ്റ് അടച്ചു പൂട്ടുകയും അധ്യാപകരെ തടഞ്ഞു വെക്കുകയും ചെയ്തു.
കോളജ് പ്രിൻസിപ്പൾ പൊലീസിന് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഗേറ്റിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറുകയായിരുന്നു. പൊലീസ് ബലം പ്രയോഗിച്ച് വിദ്യാർഥികളെ മാറ്റി ആരോപണ വിധേയനായ അധ്യാപകനെയും മറ്റ് ജീവനക്കാരെയും കോളജിൽ നിന്നും പുറത്തു കടത്തി. അതേസമയം, ഗേറ്റിന് മുന്നില്‍ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ വിദ്യാർഥികൾ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി ചാർജ് നടത്തി. ആറോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. മൂന്നാം വർഷ ബികോം വിദ്യാർഥികളായ തസ്നീം, നസീഫ്, ബി.എ വിദ്യാർത്ഥി ബാദുഷ, ബിബിഎ വിദ്യാർഥികളായ അഷ്ഫാക് അലി, നസറുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനി പ്രിൻസിപ്പളിന് നൽകി പരാതിയിൽ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്ന് വിദ്യാർത്ഥി നേതാക്കൾക്ക് ഉറപ്പ് നൽകിയതോടെയാണ് വിദ്യാർഥികൾ പിരിഞ്ഞു പോകാൻ തയ്യാറായത്. വൈകുന്നേരം 6 മണിക്ക് തുടങ്ങിയ സംഘർഷം 8 മണിയോടെയാണ് അവസാനിച്ചത്. പൊലീസ് വാഹനത്തിന്‍റെ ചില്ല് തകർത്ത സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. കോളജ് ഡേയോട് അനുബന്ധിച്ച് അവസാന വർഷ വിദ്യാർഥികൾ പരിപാടി നടത്താൻ അഞ്ച് മിനിറ്റ് കൂടി ആവശ്യപ്പെട്ടു. ഇത് നിരസിച്ച അധ്യാപകർ വിദ്യാർഥികളെ പുറത്താക്കാൻ ശ്രമിച്ചു. സമയം നീട്ടി തരുന്നതിന് നിരസിച്ചത് ചോദിക്കാൻ എത്തിയ വിദ്യാര്‍ഥിനിയോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. കോളജില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പരാതികള്‍ എംഇഎസിന്‍റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കുകയാണെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.