മലപ്പുറം: രാജ്യത്ത് എടുക്കാത്ത നാണയമായി കോൺഗ്രസ് മാറിയെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജൻ. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന 500 കുടുംബങ്ങൾക്ക് നൽകിയ സ്വീകരണ യോഗവും രാഷ്ട്രീയ വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മുസ്ലീം ലീഗിന്‍റെ ചുമലിൽ ഇരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. സ്വർണക്കടത്ത് ആരോപണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടവർക്ക് ഇപ്പോൾ നിരാശയുടെ കാലമാണെന്നും ജയരാജൻ പറഞ്ഞു. തദ്ദേശ സ്വയ ഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയമാണ് ജനങ്ങൾ നൽകിയത്. ലോകസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഒമ്പത് ശതമാനം അധിക വോട്ട് എൽ.ഡി.എഫിന് ലഭിച്ചപ്പോൾ യു.ഡി.എഫിന് ഒമ്പത് ശതമാനം വോട്ട് കുറഞ്ഞു. ആർ.എസ്.എസ് എന്നും കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നതിൽ മിടുക്കൻമാരാണെന്നും സ്വർണ്ണകടത്തിന് വിശുദ്ധ ഗ്രന്ഥത്തെ പോലും അവർ ഉപയോഗിച്ചുവെന്നും പി.ജയരാജൻ ആരോപിച്ചു. ചടങ്ങിൽ സി.പി.എം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ അധ്യക്ഷത വഹിച്ചു.