മലപ്പുറം: രാമപുരത്തെ യെസ്സാര്‍ പെട്രോള്‍ പമ്പില്‍ നിന്നും ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതിന് ശേഷം പണം കൊടുക്കാതെ കടന്നുകളഞ്ഞ പ്രതികളില്‍ ഒരാളെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് പടപ്പേങ്ങാട് കായക്കോല്‍ ജാസിം (19) ആണ് അറസ്റ്റിലായത്. പൊലീസിനെ കണ്ടയുടൻ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ രാമപുരം യെസ്സാര്‍ പെട്രോള്‍ പമ്പില്‍ നിന്ന് കറുപ്പ് നിറത്തിലുള്ള ഹ്യുണ്ടായ് ഐ10 കാറില്‍ വന്ന സംഘം 2,500 രൂപയുടെ പെട്രോള്‍ അടിച്ചതിന് ശേഷം പണം കൊടുക്കാതെ വേഗത്തില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വാഹനം ഓടിച്ചു പോവുകയായിരുന്നു. കൊളത്തൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിലെ നമ്പര്‍ തെറ്റായാണ് കാണിച്ചിരുന്നതെങ്കിലും കറുത്ത ഐ 10 കാറിനെപ്പറ്റിയുള്ള അന്വേഷണത്തിനൊടുവില്‍ ഉടമസ്ഥനെ കണ്ടെത്തി ചോദിച്ചതില്‍ കാര്‍ വാടകക്ക് കൊടുത്തതാണെന്ന് മനസ്സിലായി.
കാറില്‍ ജിപിഎസ് ഘടിപ്പിച്ചിരുന്നതിനാല്‍ ലൊക്കേഷന്‍ മനസിലായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 12 മണിയോടെ കാര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. കാര്‍ പരിശോധിച്ചതില്‍ കാറിന്‍റെ നമ്പര്‍ മറ്റൊരു രീതിയിലാക്കി രാത്രി വീണ്ടും പുറത്തിറക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റു സംഘാംഗങ്ങളെ തിരിച്ചറിഞ്ഞതായും വെള്ളിയാഴ്ച്ച പുലര്‍ച്ചെ സമാന രീതിയില്‍ ദേശീയ പാതയില്‍ കാക്കഞ്ചേരിയിലെ പമ്പില്‍ നിന്നും ഇവര്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് പണം കൊടുക്കാതെ കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.
പിടികൂടിയ പ്രതിക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനിലും കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. കൊളത്തൂര്‍ സിഐ പി.എ ഷമീറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.