മലപ്പുറം: അയൽവാസിയുടെ നായ ശല്യത്തിൽ പരാതി നൽകിയതിന് പ്രതികാരമായി വ്യാജ പരാതിയെന്ന് ആക്ഷേപം. വഴിക്കടവ് വരകുളത്ത് അഹമ്മദ് കുട്ടിക്കും കുടുംബത്തിനുമെതിരെയാണ് അഭിഭാഷകയായ അജിമോളും ഭർത്താവ് ജിജി ജോർജും വ്യാജ പരാതി നൽകിയത്.ഒന്നര വർഷം മുൻമ്പാണ് ജിജി ജോർജിന്റെ വീട്ടിൽ റോഡ് വീലർ ഇനത്തിൽപെട്ട നായയെ വാങ്ങിയത്. അഹമ്മദ് കുട്ടിയുടെ വീടിനോട് ചേർന്നാണ് നായയെ വളർത്തുന്നത്. നായയുടെ കുരയും വൃത്തിഹീനമായ ചുറ്റുപാടും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ നായയെ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ഇവർ ജിജിയോട് ആവശ്യപ്പെട്ടു. ഇതോടെ ജിജി ജോർജിന്‍റെ ഭാര്യയും അഭിഭാഷകയായ അജിമോൾ അഹമ്മദ് കുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്താൻ തുടങ്ങി. നായയുടെ ശല്യം പറ്റാതായതോടെ അഹമ്മദ് കുട്ടി പൊലീസിൽ പരാതി നൽകി.
താൻ അഭിഭാഷകയാണെന്നും പരാതിയുമായി മുന്നോട് പോയാൽ കോടതി കയറ്റുമെന്ന് അജിമോൾ ഭീഷണിപ്പെടുത്തി. അഹമ്മദ് കുട്ടിയും കുടുംബവും മർദിച്ചെന്ന് ജിജി വ്യാജ പരാതി നൽകി. ജിജിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അയൽവാസിയുടെ വ്യാജ പരാതിയിലും ഭീഷണിയിലും ബുദ്ധിമുട്ടുകയാണ് അഹമ്മദും കുടുംബവും.