മലപ്പുറം: മകളുടെ വിവാഹത്തോടൊപ്പം പത്ത് നിർധന യുവതികളുടെ വിവാഹം നടത്തി കൊടുത്ത് വെട്ടിച്ചിറ സ്വദേശിയും സംഗീത അധ്യാപകനുമായ പൂളക്കോട്ട് ഉമ്മർ ഭായി. തനിക്കായി പിതാവ് കരുതി വെച്ച സ്വർണം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് നൽകാൻ മകൾ പുണ്യ സമ്മതിച്ചതോടെയാണ് നിർധന യുവതികളുടെ വിവാഹവും മകളുടെ വിവാഹപന്തലില്‍ വെച്ച് നടന്നത്. ആഡംബരങ്ങളെല്ലാം ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
വിദേശത്ത് ജോലി ചെയ്യുന്ന ഉമ്മർ ഭായി മകളുടെ വിവാഹത്തിനായി താൻ സ്വരുകൂട്ടിയതെല്ലാമായാണ് നാട്ടിലെത്തിയത്. മകൾക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം നടത്താനായിരുന്നു ഉമ്മര്‍ ഭായിയുടെ തീരുമാനം. എന്നാല്‍ തന്‍റെ സ്വര്‍ണം കൂടി മറ്റുള്ളവര്‍ക്ക് നല്‍കാമെന്ന മകളുടെ തീരുമാനമാണ് പത്ത് യുവതികളുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു യുവതികളെ കണ്ടെത്തിയത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ഹിന്ദു യുവതികളുടെ വിവാഹ ചടങ്ങുകൾ നടന്നത്. കരുവാരകുണ്ട് അരിമണൽ സമന്യ ഗിരി ആശ്രമ ആദിത്യൻ സ്വാമി ആത്മദാസ് ധർമ്മ ചടങ്ങില്‍ മുഖ്യാതിഥിയായി. സാമൂഹ്യ- രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.