മലപ്പുറം: പാർട്ടി പറഞ്ഞാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാണെന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരെ കൂടെ നിൽക്കണം എന്ന കാര്യം പ്രാദേശിക നേതൃത്വങ്ങൾ പറയുന്നത് അനുസരിച്ച് ജനാധിപത്യ രീതിയിൽ തീരുമാനിക്കും. അബ്ദുൽ നാസർ മഅദനിയുടെ മോചനത്തിനുവേണ്ടി ആരും ശ്രമിക്കാതിരിക്കുന്നത് വളരെ വേദനാജനകമായ കാര്യമാണ് എന്നും സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു. പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്നും അതിൽ പൂർണമായി എനിക്ക് അങ്ങനെ പറയാൻ പറ്റില്ല എന്നും ഞാൻ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.
ബിജെപി അല്ലാത്ത ഏത് മുന്നണിയായും സഖ്യത്തിന് അബ്ദുൾ നാസർ മദനിയുടെ പിഡിപി തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും എന്നും അദ്ദേഹം പറഞ്ഞു. തന്നെ പാർട്ടി എന്തു ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറഞ്ഞാലും അത് ഏറ്റെടുക്കും എന്നും സലാഹുദ്ദീൻ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇടതുവലതു പാർട്ടികൾ അബ്ദുൾ നാസർ മഅദനിയെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നും അദ്ദേഹം മലപ്പുറം തിരൂരിൽ പറഞ്ഞു. വരും ദിവസങ്ങളിൽ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ മോചനത്തിന് വേണ്ടിയുള്ള രണ്ടാമത് പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും സലാഹുദ്ദീൻ അയ്യൂബി മാധ്യമങ്ങളോട് പറഞ്ഞു.