മലപ്പുറം: നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ അരയാട് സ്വകാര്യ വ്യക്തിയുടെ റബർ എസ്റ്റേറ്റിൽ കൃഷി വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് കഴിഞ്ഞ രണ്ടാഴ്‌ചയായി കളനാശിനി ഉപയോഗിക്കുന്നത്. മാസ്‌ക് പോലും ധരിക്കാതെയാണ് തൊഴിലാളികൾ കളനാശിനി പ്രയോഗം നടത്തുന്നത്. തോട്ടത്തിലെ വലിയ തോട്ട പയർ നശിപ്പിക്കാനാണ് കളനാശിനി ഉപയോഗിക്കുന്നത്. കളനാശിനി തെളിക്കുന്ന പത്തോളം തൊഴിലാളികളിൽ 16 വയസുള്ള ആദിവാസി ബാലനും ഉൾപ്പെടുന്നു.
രണ്ടാഴ്‌ചയായി എസ്റ്റേറ്റിൽ കളനാശിനി ഉപയോഗിച്ചുള്ള മരുന്നടി തുടർന്ന് വരുന്നതായി തൊഴിലാളിയായ പത്മനാഭൻ പറഞ്ഞു. ചെടികളെ ഉൾപ്പെടെ നശിപ്പിക്കുന്ന ക്ലിന്റൺ എന്ന കളനാശിനിയാണ് കളകൾ നശിപ്പിക്കാൻ എസ്റ്റേറ്റില്‍ ഉപയോഗിക്കുന്നത്. 10 മില്ലിഗ്രാം 10 ലിറ്റർ വെള്ളത്തിൽ ചേർത്താണ് ഉപയോഗിക്കുന്നതെന്ന് എസ്റ്റേറ്റിന്റെ സൂപ്പർവൈസറായ ഹംസ പറയുന്നു.കഴിഞ്ഞ മൂന്ന് വർഷമായി തോട്ടത്തിൽ ഇത് ഉപയോഗിച്ചു വരുന്നുണ്ടെന്നും കൊല്ലംകോടും പാലക്കാടുമുള്ള എസ്റ്റേറ്റുകളിലും തോട്ടമുടമ ഈ കളനാശിനി തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഹംസ പറഞ്ഞു.
എന്നാൽ കൃഷിഭവനിൽ നിന്നും അനുമതി വാങ്ങാതെയാണ് അരയാട് എസ്റ്റേറ്റിൽ സ്ഥലം ഉടമ കളനാശിനി പ്രയോഗം നടത്തുന്നതെന്ന് ചാലിയാര്‍ കൃഷി ഓഫീസര്‍ ഉമ്മര്‍കോയ പറഞ്ഞു. നിരോധനമില്ലാത്ത കളനാശിനികൾ ഉപയോഗിക്കണമെങ്കിൽ സ്ഥലം ഉടമ രേഖാമൂലം കൃഷിഭവനിൽ അപേക്ഷ നൽകണം. കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് ഏത് കളനാശിനിയാണോ പ്രയോഗിക്കേണ്ടതെന്ന് പരിശോധിക്കണം. കളനാശിനിയുടെ അളവ് നിജപ്പെടുത്തി, രേഖാമൂലം നൽകുന്ന ലിസ്റ്റ് പ്രകാരമാണ് കടകളില്‍ നിന്നും കളനാശിനി വാങ്ങേണ്ടത്. കൃഷി ഓഫീസറുടെ അനുമതിയില്ലാതെ പ്രദേശത്തെ കൃഷിഭവന് കീഴിലുള്ള കർഷകർക്ക് കളനാശിനി നൽകാൻ പാടില്ല. ഇത്തരം ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണ് ഇവിടെ കളനാശിനി പ്രയോഗിക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച് കളനാശിനി പ്രയോഗം നേരിട്ട് മനസ്സിലാക്കും. അനുമതി വാങ്ങാതെ കളനാശിനി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഉമ്മര്‍കോയ വ്യക്തമാക്കി. ക്ലിന്‍റൺ പോലുള്ള കീടനാശിനി മണ്ണിന്‍റെ ഘടന നശിപ്പിക്കുകയും ചെടികളുടെ വേരുകൾ അറ്റുപോകുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.
തോട്ടങ്ങളിൽ മെഷീൻ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ കാടുവെട്ടാൻ കൃഷിഭവന് കീഴിൽ പരിശീലനം ലഭിച്ച തൊഴിലാളികൾ നിലവിലുണ്ടായിട്ടും കുടിവെള്ളത്തിന് വരെ ഭീഷണി ഉയർത്തുന്ന തരത്തിലാണ് പലയിടങ്ങളിലും കളനാശിനി പ്രയോഗം നടക്കുന്നത്. എസ്റ്റേറ്റിൽ കളനാശിനി പ്രയോഗിച്ചതോടെ ചെടികൾ കരിഞ്ഞ് ഉണങ്ങിയ അവസ്ഥയിലാണ്.