മലപ്പുറം: യാത്രയ്ക്കിടെ പേഴ്സ് നഷ്ടമായെന്ന പരാതിയുമായി ഒരു വീട്ടമ്മ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാല്‍ എന്ത് സംഭവിക്കും. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ വീട്ടമ്മ ഹാപ്പിയാണ്. കാരണം പരാതി സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥർ ഉടൻ നടപടി ഉണ്ടാകുമെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും പരാതിക്കാരിയോട് പറഞ്ഞു. സ്റ്റേഷൻ പിആർഒ ആയ ഷാജി മാസ്കും സാനിറ്റൈസറും നല്‍കിയ ശേഷം പരാതി നല്‍കാനുള്ള സൗകര്യങ്ങളും ഒരുക്കി നല്‍കി. ഇതോടൊപ്പം പേഴ്സ് നഷ്ടമായി എന്ന് പറയുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡില്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. അതിനു ശേഷം പരാതിയുടെ രസീത് നല്‍കിയപ്പോൾ പരാതിക്കാരിയുടെ സ്വഭാവം മാറി.
പരാതി സ്വീകരിക്കേണ്ടെന്നും താൻ പുതുതായി ചാർജ്ജെടുത്ത എഎസ്‌പിയാണെന്നും " പരാതിക്കാരി " പറഞ്ഞതോടെ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ പൊലീസുകാർ അമ്പരന്നു. ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് മേലുദ്യോഗസ്ഥ കാര്യങ്ങൾ വിശദീകരിച്ചതോടെ പൊലീസുകാർക്ക് കാര്യം പിടികിട്ടി. പെരിന്തല്‍മണ്ണ എഎസ്‌പിയായി ചുമതലയേറ്റ ഹേമലത ഐപിഎസ് ആണ് പരാതിയുമായി വേഷം മാറി സ്റ്റേഷനിലെത്തിയത്. തമിഴും ഇംഗ്ലീഷും കലർന്ന വർത്തമാനവുമായി സാധാരണക്കാരിയി എത്തിയ ഹേമലത ഐപിഎസ് പൊലീസുകാരുടെ പ്രവർത്തനത്തില്‍ സന്തുഷ്ടയാണ്.
കൃത്യമായി പരാതി രേഖപ്പെടുത്താൻ നടത്തിയ ഇടപെടലിന് പെരിന്തല്‍മണ്ണ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചാണ് ഹേമലത ഐപിഎസ് മടങ്ങിയത്. സംഭവം ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചർച്ചാ വിഷയമാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ അറിയാൻ നേരിട്ട് എത്തിയ പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.