മലപ്പുറം: ബിനാമി പേരിൽ രജിസ്‌ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജി.എസ്.ടി. തട്ടിപ്പ് നടത്തിയ കേസിൽ രണ്ടു പൊന്നാനി സ്വദേശികളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി തൃക്കാവ് പറമ്പത്താഴത്ത് റാഷിദ് റഫീഖ് (30), കറുകതുരുത്തി വളവിൽ അമ്പലത്ത് വീട്ടിൽ ഫൈസൽ നാസർ (24) എന്നിവരെയാണ് വളാഞ്ചേരി ഇൻസ്‌പെക്ടർ ഒ ടി. മനോഹരൻ അറസ്റ്റ് ചെയ്തത്. വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം നടത്തിയതായി കൃത്രിമ രേഖ നിര്‍മിച്ചാണ് പണം തട്ടിയത്.
കോടികളുടെ അടക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകള്‍ നല്‍കി ജി.എസ്.ടിയില്‍ നിന്ന് അഞ്ച് ശതമാനം തുക സ്വന്തം അക്കൗണ്ടിലേക്ക് ഇന്‍പുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് തങ്ങളുടെതെന്ന് പറഞ്ഞാണ് ഇവർ നിക്ഷേപകരെ സമീപിച്ചിരുന്നത്. ജി.എസ്.ടി അക്കൗണ്ട് നിര്‍മിക്കുന്നതും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികള്‍ തന്നെയായിരുന്നു.
വളാഞ്ചേരി എടയൂർ സ്വദേശി യൂസഫിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പു നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതികളുമായി എത്താനിടയുണ്ട്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി.