മലപ്പുറം : കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. യുവതിയുടെ പിതാവ് ഒതുക്കുങ്ങല്‍ കിഴക്കേ പറമ്പന്‍ ഷംസുദ്ദീന്‍(45) അമ്മാവന്മാരായ ഷഫീറലി (31), മുസ്‌തഫ (62) എന്നിവരാണ് പിടിയിലായത്. ഇതോടെ, കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.
നേരത്തേ മജീദ് (28), ഷഫീഖ് (34), അബ്‌ദുള്‍ ജലീല്‍ (34) എന്നിവരെയാണ് Kottakkal Police കസ്റ്റഡിയിലെടുത്തത്. നവവരൻ കോട്ടക്കല്‍ ചങ്കുവെട്ടി എടക്കണ്ടന്‍ അബ്‌ദുല്‍ അസീബിനെ(30) തട്ടിക്കൊണ്ടുപോയതും മർദിച്ചതും ഭാര്യയുടെ ബന്ധുക്കളാണെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹ മോചനത്തിന് വഴങ്ങാത്തതിനെ തുടർന്നായിരുന്നു മർദനം.
ALSO READ: വിവാഹബന്ധം വേർപെടുത്താൻ നവവരന് ഭാര്യവീട്ടുകാരുടെ മർദ്ദനം, മൂന്ന് പേർ അറസ്റ്റില്‍
വിവാഹ മോചനം ആവശ്യപ്പെട്ട് അസീബിനെ ഒതുക്കുങ്ങലിലെ ഭാര്യയുടെ വീട്ടിലെത്തിച്ച പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മുഖം, വാരിയെല്ല്, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളില്‍ യുവാവിന് പരിക്കേറ്റു.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാള്‍. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എം.കെ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.