മലപ്പുറം: അധ്യാപകനെന്ന വ്യാജേന കൗൺസിലിങ്ങിനെന്ന പേരിൽ , കുട്ടികളുടെ ഓൺലൈൻ ക്ലാസുകളിലേക്ക് അജ്ഞാതന്‍റെ ഫോൺ കോൾ. വാട്സ് ആപ്പ് ഡിപിയായി കുട്ടികളുടെ ചിത്രം വക്കാനും, വാതിലടച്ച് ഒറ്റക്കിരിക്കാനുമായിരുന്നു നിർദ്ദേശം. മലയോര മേഖലയിലെ മിക്ക വിദ്യാലയങ്ങളിലേ ഓൺലൈൻ ക്ലാസുകളിലേയും കുട്ടികളെ ഇയാൾ വിളിച്ചതായി പരാതിയുണ്ട്.
പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോളുകൾ
ജൂലൈ പന്ത്രണ്ടാം തീയതി വെള്ളയൂർ യുപി സ്‌കൂൾ പ്രധാനാധ്യാപകൻ യു ദേവിദാസിന്‍റെ പേരിലും വ്യാജ കോൾ എത്തിയതോടെ, അദ്ദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരിചയമില്ലാത്ത നമ്പറിൽ നിന്ന് പ്രധാനാധ്യാപകൻ എന്ന പേരിൽ അജ്ഞാതന്‍റെ ഫോൺ എത്തിയതോടെ വീട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു.
കുട്ടിയോട് കൗൺസിലിങ്ങിനെന്ന വ്യാജേന ശാരീരികവും മാനസികവുമായ കാര്യങ്ങളേക്കുറിച്ച് ചോദിച്ചു തുടങ്ങിയപ്പോൾ കുട്ടി ഫോൺ രക്ഷിതാക്കൾക്ക് കൈമാറുകയായിരുന്നു. സംഭവമറിഞ്ഞതോടെ പ്രധാനധ്യാപകർ യു ദേവിദാസ് പൊലീസിൽ പരാതി നൽകി. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് വാണിയമ്പലത്തെ പെൺകുട്ടിക്ക് വന്ന കോൾ റെക്കാർഡ് ചെയ്തതോടെയാണ് തട്ടിപ്പ് ആദ്യമായി പുറത്തറിയുന്നത്.
കുട്ടികളുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെട്ടു
ഇതോടെ ദേവിദാസ് കാര്യങ്ങൾ വിശദീകരിച്ചുള്ള വീഡിയോ തയ്യാറാക്കി രക്ഷിതാക്കൾക്ക് അയച്ച് കൊടുക്കുകയും ചെയ്തു. മിക്കവർക്ക് വന്നതും ഒരേ ശബ്ദത്തിൽ ഒരേ കാര്യങ്ങൾ ചോദിക്കുന്നതാണ്. ചുരുക്കം പേർ മാത്രമാണ് കോൾ റേക്കാഡ് ചെയ്തതെന്ന് മാത്രം. ഇത് എല്ലാം ഒരാൾത്തന്നെയായിരിക്കുമെന്ന നിഗമനത്തിലാണ് അധ്യാപകർ.
വിവിധ വിദ്യാലയങ്ങളിലെ 6, 9, 10 ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് വ്യാജ കോളുകൾ വന്നത്. പരിചയപ്പെട്ടതിനു ശേഷം കുട്ടികളുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെടുന്നതാണ് രീതി. കുട്ടികൾ വഴി അമ്മമാരെ ലക്ഷ്യമിടുന്നതായും സംശയിക്കുന്നുണ്ട്.
കൂടുതൽ പേർക്ക് ഇത്തരത്തിൽ ഫോണുകൾ വന്നിട്ടും, ഭയം കാരണം പലരും പുറത്ത് പറയാത്ത അവസ്ഥയുമുണ്ട്. വീടിനകത്തേ ഓൺലൈൻ ക്ലാസിലും കുട്ടികൾ സുരക്ഷിതരല്ലാതായി മാറിയതോടെ പ്രതികളെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.