മലപ്പുറം: പരപ്പനങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട. പതിനൊന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. പരപ്പനങ്ങാടി എക്സൈസ് തീരദേശ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. താനൂർ എടക്കടപ്പുറം സ്വദേശിയായ സഹൽ എന്ന അജേഷി(25) നെയാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീക്കിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തീരദേശ മേഘലകളിലെ മത്സ്യതൊഴിലാളികൾക്കിടയിലും വിദ്യാർഥികൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമാകുന്നതായുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഈ ഭാഗങ്ങളിൽ കഞ്ചാവെത്തിക്കുന്നവരെക്കുറിച്ചും ചിറമംഗലം, കെട്ടുങ്ങൽ ഭാഗങ്ങളിലെ കഞ്ചാവ് ചില്ലറ വിൽപനക്കാരെക്കുറിച്ചും കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ചിറമംഗലത്ത് വെച്ച് ചില്ലറ വിൽപനക്കിടെ നെടുവ തിരിച്ചിലങ്ങാടി സ്വദേശി റഷീദിനെ 50 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു.
തീരദേശ ഭാഗത്തുള്ള കൂടുതൽ ലഹരി വിതരണക്കാരെക്കുറിച്ച് വിവരം ലഭിച്ചതായും വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കുമെന്നും എക്സൈസ് അറിയിച്ചു.