കോഴിക്കോട്: വിലങ്ങാട് ഉരുട്ടിയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുന്നത് തടഞ്ഞ സമര സമിതി പ്രവർത്തകർ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 2017ൽ ഉരുട്ടിയിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചെങ്കിലും പ്രാദേശിക സംഘടനകളും വ്യക്തികളും ഗോഡൗണിനെതിരെ രംഗത്ത് വന്നിരുന്നു.
മൂന്ന് വർഷത്തിനിടെ നിരവധി തവണ സ്ഥലത്ത് നിർമാണ പ്രവർത്തനത്തിന് തൊഴിലാളികളെത്തിയെങ്കിലും സമരത്തെ തുടർന്ന് അനിശ്ചിതമായി നീണ്ട് പോവുകയായിരുന്നു. ഇതിനിടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി മധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഉടമ കോടതിയെ സമീപിക്കുകയും നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവ് വരുകയും ചെയ്തിരുന്നു.
ഇതോടെ ജനവാസ കേന്ദ്രത്തിൽ ഗോഡൗൺ നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി സമര സമിതി പ്രവർത്തകർ രംഗത്ത് വന്നു. നിലവിൽ ഗോഡൗൺ സ്ഥാപിക്കുന്ന സ്ഥലത്ത് നിന്ന് 135 മീറ്റർ അകലെ മാത്രമാണ് വീടുകളുള്ളതെന്നാണ് ഉടമയുടെ വാദം. ബുധനാഴ്ച്ച ഗോഡൗൺ നിർമിക്കുന്നതിന് ജെ സി ബി ഉപയോഗിച്ച് നില മൊരുക്കി. വ്യാഴാഴ്ച്ച കെട്ടിട നിർമാണത്തിനുള്ള ചെങ്കല്ലുമായി വന്ന പിക്കപ്പ് വാൻ സമര സമിതി പ്രവർത്തകർ തടയുകയും തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് മാറ്റുകയുമായിരുന്നു.