കോഴിക്കോട് : താമരശ്ശേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി കൊടിയത്തൂർ സ്വദേശി അലി ഉബൈറാനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കരിപ്പൂർ സ്വർണക്കടത്ത് ഉൾപ്പടെ മറ്റ് മൂന്ന് കേസുകളിൽ പ്രതിയാണ് അലി ഉബൈറാൻ. തട്ടിക്കൊണ്ടുപോയ കേസിൽ ഇയാളുടെ സഹോദരൻമാരും കരിപ്പൂർ കേസിലെ പ്രതികളുമായ കൊടിയത്തൂർ എള്ളേങ്ങൽ ഷബീബ് റഹ്മാൻ(26), മുഹമ്മദ് നാസ്(22) എന്നിവർ അറസ്റ്റിലായിരുന്നു.
ദുബായിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. സംഘം വിട്ടയച്ചതോടെ നാട്ടിൽ എത്തിയ മുഹമ്മദ് അഷ്റഫിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി വിശദമായ മൊഴി രേഖപ്പെടുത്തി. ഒക്‌ടോബർ 22ന് രാത്രി താമരശ്ശേരി വെഴുപ്പൂരിൽ രണ്ട് കാറുകളിലായി എത്തിയ ആറ് പേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്നും ആറ്റിങ്ങലിനടത്ത് അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചെന്നും അഷ്റഫ് മൊഴി നൽകി.
കൈയിൽ ഉണ്ടായിരുന്ന 17,000 രൂപ, എടിഎം കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയും സംഘം തട്ടിയെടുത്തു. തടവിലാക്കിയിരുന്ന വീട്ടിൽ നിന്ന് ചൊവ്വാഴ്‌ച (ഒക്‌ടോബർ 25) രാവിലെ കണ്ണും കെട്ടി ഹെൽമറ്റ് ധരിപ്പിച്ച് പോക്കറ്റ് റോഡിൽ ഇറക്കിവിടുകയായിരുന്നു. ഇവിടെ നിന്ന് ഓട്ടോ വിളിച്ച് കല്ലമ്പലത്ത് എത്തിയാണ് നാട്ടിലേക്കുള്ള ബസിൽ കയറിയത്.
ദുബായിലുള്ള മുഹമ്മദ് അഷ്റഫിന്‍റെ ഭാര്യാസഹോദരനും അലി ഉബൈറാനും മലപ്പുറം കാവനൂർ സ്വദേശി അബ്‌ദുസലാമും തമ്മിലുള്ള സ്വർണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ ഏഴ് പേരെക്കൂടി പിടികിട്ടാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. താമരശ്ശേരി ഡിവൈഎസ്‌പി ടി.കെ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.