കോഴിക്കോട്: തിരിമുറിയാതെ മഴ പെയ്യേണ്ട തിരുവാതിരയിൽ,തളിരിട്ടതെല്ലാം കരിഞ്ഞുണങ്ങുന്നു. കമ്പെറിഞ്ഞാലും വേര് പൊടിക്കേണ്ട മിഥുനമാസം ചുട്ടുപൊള്ളുകയാണ്. കുരുമുളകു തൈകളും, കവുങ്ങിൻ തൈകളും വച്ചുപിടിപ്പിക്കുകയും, തെങ്ങിന് വളപ്രയോഗവും നടത്തേണ്ട തിരുവാതിര ഞാറ്റുവേലയിൽ, കുടിവെള്ളത്തിന് പോലും ക്ഷാമം.
കനിയാതെ കാലവർഷം
ന്യൂനമർദത്തെ തുടർന്ന് ലഭിച്ച ഇടക്കാല മഴ കുടിവെള്ളക്ഷാമത്തിന് വലിയ ആശ്വാസമായിരുന്നു. ജൂൺ രണ്ടാം വാരത്തിൽ മഴ തിമർത്ത് പെയ്‌തതതോടെ കർഷകരുടെ മനസില്‍ പ്രതീക്ഷയുടെ മുള പൊട്ടി. വയലുകളിൽ നടാൻ വേണ്ടി നെൽവിത്തുകൾ മുളപ്പിച്ച് ഞാറുകളാക്കി. കരയിലും വയലുകളിലും ഇഞ്ചി, കപ്പ, ചേന എന്നിവയും നട്ടു.
ALSO READ: മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് പീഡനം; പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് യുവതി
മുളപൊട്ടിയ ഘട്ടത്തിലാണ് മഴ മാറിപ്പോയത്. അതോടെ വിത്തുകളിൽ നിന്ന് തലനീട്ടി തുടങ്ങിയ നാമ്പുകൾ വെള്ളം കിട്ടാതെ ചാപിള്ളയാകുകയാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ മഴക്കുറവ് കൂടുതലായും നെൽക്കർഷകരെയാണ് ബാധിച്ചത്.
കരിഞ്ഞുണങ്ങി പ്രതീക്ഷയുടെ വിത്തുകള്‍
ഓണവിപണി പ്രതീക്ഷിച്ചുള്ള ഇടവിള കൃഷിയും പ്രതിസന്ധിയിലാണ്. തെങ്ങ്, വാഴ, ചേന, ചേമ്പ് തുടങ്ങിയവയ്‌ക്ക് വളമിടേണ്ട കാലമാണിത്. നിലം ഉണങ്ങി വരണ്ടതോടെ കാർഷികവൃത്തികൾ നടക്കുന്നില്ല. മഴക്കുറവ് കുരുമുളക്, അടയ്‌ക്ക, ജാതി ഉത്പാദനത്തെയും ബാധിക്കും.
സംസ്ഥാനത്ത് ഏറ്റവും മഴക്കുറവുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്. ജൂൺ അഞ്ച് മുതൽ ജൂലൈ അഞ്ച് വരെ ജില്ലയിൽ പെയ്‌തത് 568.2 മില്ലീമീറ്റർ മഴ മാത്രമാണ്. 1037.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 45 ശതമാനത്തിന്‍റെ കുറവ് ഉണ്ടായത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.