കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരുടെ മർദനത്തെത്തുടർന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സി പി എം എലത്തൂർ ഏരിയ കമ്മിറ്റി അംഗം തൈവളപ്പിൽ വീട്ടിൽ ഗദ്ദാഫി, കൊട്ടടത്ത് ബസാറിൽ എരാതാഴത്ത് ഇ മുരളി, ഒറ്റക്കണ്ടത്തിൽ ശ്രീലേഷ്, കളങ്കോളിതാഴം ഷൈജു എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലര്‍ച്ചെയാണ് എത്തൂർ എസ്.കെ. ബസാറിൽ രാജേഷ് (42) മരിച്ചത്. സി.പി.എം പ്രവര്‍ത്തകരുടെ മർദനത്തെത്തുടര്‍ന്ന് മനംനൊന്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു ഇയാൾ. ഇക്കഴിഞ്ഞ 15ന് വൈകുന്നേരം 5.30ന് കോട്ടടത് ബസാറിലായിരുന്നു രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊള്ളലേറ്റ രാജേഷ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കടുക്ക പറിക്കുന്ന തൊഴിലാളിയായിരുന്ന രാജേഷ് അടുത്തിടെയാണ് സ്വന്തമായി ഓട്ടോറിക്ഷ വാങ്ങി ഓടിക്കാൻ തുടങ്ങിയത്. എന്നാൽ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷ ഓടിക്കാൻ സി.ഐ.ടി.യു പ്രവർത്തകർ അനുവദിച്ചില്ലെന്നും പലപ്പോഴും തടഞ്ഞ് നിർത്തി അക്രമിച്ചതായും രാജേഷ് കോഴിക്കോട് അഞ്ചാം ക്ലാസ് മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ബി ജെ പി ജില്ലാ പ്രസിഡന്‍റ് ടി.പി. ജയചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തകർ ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി എലത്തൂരിലേക്ക് കൊണ്ടുപോയി. പാവങ്ങാട് ബിഎംഎസ് ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.