കോഴിക്കോട് : യുനെസ്കോയുടെ സാഹിത്യ നഗര പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമായി കോഴിക്കോട് (Kozhikode included in UNESCO creative cities network). 55 സർഗാത്മക നഗരങ്ങളിൽ ഒന്നായാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചതെന്ന് യുനെസ്കോ കോഴിക്കോട് കോർപ്പറേഷനെ അറിയിച്ചു. പുതിയ പദവി ലഭിക്കുന്നതോടെ ഈ പട്ടികയിലെ വിവിധ രാജ്യങ്ങളിലെ എഴുത്തുകാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാഹിത്യ വിനിമയ പരിപാടികളുടെ ഭാഗമായി കോഴിക്കോട്ടെ എഴുത്തുകാർക്കും സാഹിത്യ വിദ്യാർഥികൾക്കും വിദേശ സന്ദർശനങ്ങൾക്കും അവസരം ലഭിക്കും.
വിദേശങ്ങളിലെ പ്രശസ്‌ത എഴുത്തുകാർക്ക് കോഴിക്കോട്ടു വന്ന് താമസിച്ച് പുസ്‌തകങ്ങൾ തർജമ ചെയ്യാനും കഴിയും. 'കില'യുടെ സഹകരണത്തോടെയാണ് കോഴിക്കോട് കോർപ്പറേഷൻ ഈ പട്ടികയിൽ ഇടം നേടാൻ ശ്രമം ആരംഭിച്ചത്. എഴുത്തുകാർ, പ്രസാധകർ, നിരൂപകർ, സാഹിത്യ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി പല തട്ടിലുള്ളവരെ ഒന്നിപ്പിച്ച് സാഹിത്യ തട്ടകമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. സാഹിത്യോത്സവങ്ങൾക്കും പുസ്‌തകോത്സവങ്ങൾക്കും കോഴിക്കോട് സ്ഥിരം വേദിയാകുന്നതും പരിഗണിച്ചാണ് സാഹിത്യനഗര പദവി കോഴിക്കോട് കരസ്ഥമാക്കിയത്.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെഎൽഎഫ്) ഉൾപ്പെടെയുള്ള സാഹിത്യ സംഗമത്തിന് വർഷങ്ങളായി നഗരം വേദിയാകുന്നതും നേട്ടമായി. സംഗീത മേഖലയിൽ ഇന്ത്യയിൽ നിന്ന് ഗ്വാളിയോറും ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ സ്ഥാനം പിടിച്ചു. ലോക നഗര ദിനത്തിലാണ് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ (യുസിസിഎൻ) കോഴിക്കോടും ഗ്വാളിയോറും ഇടംപിടിച്ചത്. ഈ ശൃംഖലയിൽ ഇപ്പോൾ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 350 നഗരങ്ങളുണ്ട്.
കരകൗശലം, നാടോടി കലകൾ, ഡിസൈൻ, ഫിലിം, ഗാസ്ട്രോണമി, സാഹിത്യം, മാധ്യമകലകൾ, സംഗീതം എന്നീ ഏഴ് സർഗാത്മക മേഖലകളെ പ്രതിനിധീകരിച്ചാണ് രാജ്യങ്ങളെ ഉൾപ്പെടുത്തിയത്. പോർച്ചുഗലിലെ ബ്രാഗയിൽ നടക്കുന്ന 2024 യുസിസിഎൻ (UNESCO Creative Cities Network) വാർഷിക സമ്മേളനത്തിൽ യുനെസ്കോയുടെ പുതിയ പദവി ലഭിച്ച നഗരങ്ങളുടെ പ്രതിനിധികൾക്ക് പങ്കെടുക്കാൻ കഴിയും.