കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കാജനകമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എസ്. സാംബശിവ റാവു. നിലവിൽ ജില്ലയിൽ രോഗബാധ അതിതീവ്രമായി തുടരുകയാണ്. പൊലീസും ആരോഗ്യ വകുപ്പും യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും രോഗം പടരുകയാണ്. രാത്രികാല കർഫ്യൂവിന് അപ്പുറത്തേക്ക് എന്ത് ചെയ്യണമെന്നത് സർക്കാരുമായി കൂടിയാലോചിച്ച് നടപ്പാക്കുമെന്നും സാംബശിവ റാവു പറഞ്ഞു.
Also read: കോഴിക്കോട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗൺ
കൊവിഡ് വാക്സിൻ സ്റ്റോക്ക് വളരെ കുറവാണ്. രണ്ട് ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് ജില്ലയിലുള്ളത്. അതുകൊണ്ടാണ് വാക്സിനേഷൻ പരിമിതപെടുത്തേണ്ടി വന്നത്. സർക്കാരിന്‍റെ ശ്രദ്ധയിൽ വിഷയം ബോധിപ്പിച്ചിട്ടുണ്ട്. ആർടിപിസിആർ ഫലം വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് ക്യാമ്പ് തുടങ്ങിയതോടെയാണ് ഇത് സംഭവിച്ചത്. ആവശ്യമായ ആളുകളെ നിയോഗിച്ച് ഇത് എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങാനും 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാനും ജില്ലാ കലക്ടർ ഇന്നലെ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ.
Also read: കോഴിക്കോട് കോർപറേഷൻ പരിധിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും
ജില്ല, താലൂക്ക് ആശുപത്രികളില്‍ 15 ശതമാനം കിടക്കള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കും. കൊഴിക്കോട് ബീച്ച് ജനറൽ ആശുപത്രി വീണ്ടും സമ്പൂർണ കൊവിഡ് ആശുപത്രിയാക്കി മാറ്റി. ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം 2500 കടന്നതോടെയാണ് കൂടുതല്‍ ജാഗ്രത. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആയി ഉയര്‍ന്നിട്ടുണ്ട്.
Also read: കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്