കോഴിക്കോട്: കേരള ഫീഡ്‌സ് തിരുവങ്ങൂർ ബ്രാഞ്ചിൽ ടൺ കണക്കിന് കാലിത്തീറ്റ നശിച്ച സംഭവത്തിന് പിന്നാലെ കരാർ തൊഴിലാളിയെ പുറത്താക്കിയ നടപടിയിൽ വിട്ടുവീഴ്‌ചയില്ലാതെ മാനേജ്മെന്‍റ്. സംയുക്ത തൊഴിലാളി സംഘടന നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയും പരാജയം. ഇതോടെ കമ്പനി പടിക്കൽ നാളെ (ഡിസംബര്‍ 21) മുതൽ കമ്പനി പുറത്താക്കിയ തൊഴിലാളിയായ വിപി പ്രതീഷിന്‍റെ നേതൃത്വത്തില്‍ സമരം ആരംഭിക്കും.
പ്രദേശവാസികളെ കൂടി അണിനിരത്തിയാകും സമരം. കമ്പനിക്കുള്ളിലെ കെടുകാര്യസ്ഥതകൾ ഒന്നൊന്നായി നിരത്തി പ്രതീഷിന്‍റെ നേതൃത്വത്തിൽ തൊഴിലാളികള്‍ നവകേരള സദസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ പ്രതികാരം കൂടിയാണ് പുറത്താക്കൽ നപടിയിലേക്ക് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കമ്പനിയുടെ ഭരണവും ചുമതലയും സിപിഐ വഹിക്കുന്ന മന്ത്രിയുടെ കീഴിലായിരിക്കെ സിഐടിയു പ്രതിനിധി പരാതി നൽകിയതിലും മാനേജ്മെന്‍റിന് അമർഷമുണ്ട്.
കമ്പനി അടച്ചുപൂട്ടില്ല: തൊഴിലാളി സമരത്തെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടില്ലെന്ന് സംഘടന നേതാക്കൾ വ്യക്തമാക്കി. അതേസമയം പ്രതീഷിനെ തിരിച്ചെടുത്തില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തൊഴിലാളികളുടെ നീക്കം. കാലിത്തീറ്റയുടെ നിർമാണ പിഴവ് പുറത്തായതോടെ തൊഴിലാളി സമരം കാരണം സ്ഥാപനം അടച്ചുപൂട്ടി എന്ന് വരുത്തി തീർക്കാനാണ് ചില ലോബികൾ ശ്രമിക്കുന്നത് എന്നാണ് ആരോപണം.
നേരത്തെ കമ്പനിയുടെ ഭാഗമായിരുന്നവർ പ്രവർത്തിക്കുന്നതും ആരംഭിക്കാനിരിക്കുന്നതുമായ സ്വകാര്യ കാലിത്തീറ്റ നിർമാണ കമ്പനികൾക്ക് ഈ സ്ഥാപനം അടച്ച് പൂട്ടിയാൽ ഗുണം ചെയ്യും. അതിന് വഴങ്ങി കൊടുക്കില്ലെന്ന് തൊഴിലാളി നേതാക്കൾ വ്യക്തമാക്കി. നിർമാണത്തിലെ അപാകതക്ക് കാരണമായ സംഭവത്തിൽ അന്വേഷണം നടത്തേണ്ടതിന് പകരം കരാർ തൊഴിലാളികളെ ക്രൂശിക്കുന്ന നടപടി അനുവദിക്കില്ല.
കമ്പനിക്കുള്ളിലെ കുത്തഴിഞ്ഞ അവസ്ഥക്ക് മാറ്റം വരുത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ചർച്ച നടക്കുന്നതിനിടെ കൊയിലാണ്ടി എംഎൽഎ സ്ഥലത്തെത്തി. ചർച്ചയിൽ സി അശ്വിന് ദേവ് (സിഐടിയു) അനിൽ കുമാർ (ഐഎൻടിയുസി) അഷ്റഫ് (എഐടിയുസി) മോഹനൻ (എച്ച്എംഎസ്) എന്നിവരും മാനേജ്മെന്‍റ് തൊഴിലാളി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉപയോഗശൂന്യമായത് ടണ്‍ കണക്കിന് കാലിത്തീറ്റ: ഉത്‌പാദനത്തിലെ പിഴവുകാരണം കേരള ഫീഡ്‌സില്‍ നിര്‍മിച്ച ടണ്‍ കണക്കിന് കാലിത്തീറ്റയാണ് ഉപയോഗ ശൂന്യമായത്. ഇടിവി ഭാരതാണ് തിരുവങ്ങൂര്‍ ബ്രാഞ്ചിലെ ക്രമക്കേടുകളെ കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പുറത്ത് കൊണ്ടുവന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി അയിരത്തിലേറെ ചാക്ക് കാലിത്തീറ്റയാണ് ഇതിനകം നിര്‍മാണ ശാലയിലേക്ക് തിരിച്ചെത്തിയത്. നിര്‍മാണത്തിലുണ്ടായ പിഴവ് കാരണം കാലിത്തീറ്റ കുഴിച്ച് മൂടിയ സംഭവം പുറത്തായതോടെയാണ് കമ്പനി തൊഴിലാളികള്‍ക്ക് നേരെ നടപടി എടുത്തത്.