കോഴിക്കോട് : നാദാപുരത്ത് മയക്കുമരുന്നും നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. പേരോട് സ്വദേശി തട്ടാറത്ത് അബൂബക്കർ എന്ന നൗഷാദ് (44), വരിക്കോളി സ്വദേശി ചമ്മത്തിൽ മീത്തൽ നൗഫൽ (42) എന്നിവരാണ് പിടിയിലായത്. പേരോട്, വരിക്കോളിയിലും വീട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. ഇവരില്‍ നിന്നും എല്‍.എസ്.ഡി സ്റ്റാമ്പ് അടക്കമുള്ള ഉത്പന്നങ്ങള്‍ പിടികൂടി.
തിരച്ചില്‍ ഡിവൈ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ പേരോട് സ്‌കൂള്‍ പരിസരത്ത് ആഡംബര വാഹനത്തിൽ പുകയില ഉത്പന്നങ്ങള്‍ വിൽപ്പന നടത്തുന്നുവെന്ന് നാദാപുരം സബ് ഡിവിഷണൽ ഡിവൈ എസ്.പി ടി.പി ജേക്കബിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നോവ കാറിൽ നിന്ന് 253 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി നൗഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പ് മുറികളിൽ അലമാരയിലും, കട്ടിലുകൾക്കടിയിലുമായി സൂക്ഷിച്ച 1880 പാക്കറ്റ് വിവിധ തരം പുകയില ഉത്പന്നങ്ങളും പിടികൂടുകയായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉറവിടം മംഗലാപുരമെന്ന് പ്രതി
മംഗലാപുരത്ത് നിന്നാണ് പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതെന്നും, നാദാപുരം, കല്ലാച്ചി , പേരോട്, പാറക്കടവ് ഭാഗങ്ങളിൽ കടകളിലും, ആവശ്യക്കാർക്കും എത്തിച്ച് നൽകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം നിര്‍ത്താതെ പൊലീസ് ജാഗ്രത
നൗഷാദ് നൽകിയ വിവരത്തെ തുടർന്ന് ഇയാളുടെ സുഹൃത്തായ കല്ലാച്ചി വരിക്കോളിയിലെ ചമ്മത്തിൽ നൗഫലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ മുവ്വായിരത്തിലധികം പാക്കറ്റുകളും രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടി.
Also Read: കണ്ണൂരിൽ എക്സൈസിൻ്റെ വൻ ലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിലായി
എൽ.എസ്.ഡി യുടെ നാല് സ്റ്റാമ്പുകളുള്ള ഒരു സ്ട്രിപ്പിൽ നിന്ന് രണ്ടെണ്ണം വില്‍പ്പന നടത്തിയ നിലയിലായിരുന്നു. പ്രവാസിയായ നൗഫൽ രണ്ട് വർഷത്തോളമായി നാട്ടിൽ തന്നെയായിരുന്നെന്നും നാട്ടുകാരുടെ ഇടയിൽ ഇത്തരം ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായുള്ള സൂചന പോലുമില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ഇടപാടുകാരില്‍ സ്കൂള്‍ കുട്ടികളെന്നും പൊലീസ്
നാദാപുരം ഡിവൈ എസ്.പി ടി.പി ജേക്കബ് വരിക്കോളിയിലെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഇരുവീടുകളിൽ നിന്നും പണവും കണ്ടെത്തി. പുകയില ഉത്പന്നങ്ങള്‍ ആവശ്യക്കാർക്ക് മൊത്ത വിതരണം നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. രണ്ട് വീടുകളിലും സ്ത്രീകളും കുട്ടികളും ഉൾപ്പടെ താമസിക്കുന്നുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളും മേഖലയിലെ സ്കൂൾ കുട്ടികൾക്കടക്കം പുകയില ഉത്പന്നങ്ങള്‍ വിറ്റഴിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.