കോഴിക്കോട് : മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കുന്നതിൽ ആശയക്കുഴപ്പം. അന്വേഷണം തുടരണം എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. അതേസമയം ഇനി എന്താണ് കണ്ടെത്താനുള്ളത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമില്ലാത്ത അവസ്ഥയാണ് (Suresh Gopi Misbehavior Case).
നിലവിൽ അന്വേഷണ സംഘവും മേലുദ്യോഗസ്ഥരും കേസിന്‍റെ കാര്യത്തിൽ രണ്ട് തട്ടിലാണെന്നാണ് പുറത്തുവരുന്ന വിവരം. സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക നൽകിയ പരാതി സാധൂകരിക്കുന്നതാണ് നിലവിലെ അന്വേഷണ റിപ്പോർട്ട്. സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശത്തോട് കൂടിയുള്ള ബോധപൂർവ്വമായ സ്‌പർശനമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഇതോടെയാണ് ഐപിസി 354 വകുപ്പ് കൂടി കൂട്ടിച്ചേർത്തത്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ 354 എ, ഉപവകുപ്പുകളായ 1, 4 എന്നിവയാണ് ചുമത്തിയിരുന്നത് (Women Journalist's Complaint).
കേസില്‍ സുരേഷ് ഗോപിയെ അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് 354 വകുപ്പ് കൂടി കൂട്ടിച്ചേർത്തത്. കുറ്റപത്രം തയ്യാറായിട്ടും നവകേരള സദസിന്‍റെ തിരക്ക് കാരണം അത് സമർപ്പിക്കുന്നത് വൈകി (Women Harassment Case). ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് വീണ്ടും കേസ് വിലയിരുത്തിയപ്പോൾ അന്വേഷണം തുടരട്ടെ എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.
ഈ നീക്കങ്ങൾ പൊലീസ് നടത്തുന്നത് മനഃപൂർവ്വമാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് വിഷയം സജീവമാക്കി നിർത്താനുള്ള തന്ത്രമാണിതെന്നുമാണ് ബിജെപി നേതാക്കളുടെ ആരോപണം. അതിനിടെ മുൻകൂർ ജാമ്യത്തിനായി സുരേഷ് ഗോപി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പുതിയ വകുപ്പ് ചേർത്തതോടെ അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്കയുടെ ഭാഗമായാണ് നീക്കം.
ഒക്ടോബർ 27ന് കോഴിക്കോട് വച്ചാണ് കേസിനാസ്‌പദമായ സംഭവം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്നതാണ് കേസ്. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവയ്‌ക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തക കൈ എടുത്ത് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നിയമ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.