കോഴിക്കോട്: 2017ൽ ഭവന നിർമ്മാണ പ്രവർത്തനം നിർത്തിയ ട്രസ്റ്റിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. മാർ തെയേ ഫെലോസ് ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ പേരിലാണ് ട്രസ്റ്റ് ഭാരവാഹികൾ പോലും അറിയാതെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഭവന നിർമാണം സർക്കാർ പദ്ധതിയുടെ മോഡലിൽ ആണെന്ന് അപേക്ഷകരെ വിശ്വസിപ്പിച്ചാണ് നൂറുകണക്കിനാളുകളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയത്. അപേക്ഷകരിൽ നിന്ന് ഒരു ലക്ഷം രൂപ ആദ്യം വാങ്ങി. സംസ്ഥാന സർക്കാർ രണ്ടുലക്ഷവും സന്നദ്ധ സംഘടന ഒരു ലക്ഷം രൂപയും അതോടൊപ്പം ഒരു ലക്ഷം രൂപ വീട് പണിയാൻ അനുവദിക്കും എന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടീരി അടക്കമുള്ള പഞ്ചായത്തുകളിൽ നിന്നും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവിൻ്റെ നേതൃത്വത്തിലാണ് തട്ടിപ്പു നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഊർങ്ങാട്ടിരി പഞ്ചായത്തിൽ മാത്രം 200ലധികം പേർ തട്ടിപ്പിന് ഇരയായതായാണ് വിവരം. നാല് ലക്ഷം രൂപ വീട് നിർമ്മാണത്തിന് ലഭിക്കുമെന്നറിഞ്ഞ് പലരും നിലവിലെ വീട് പൊളിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്ന് മാത്രമല്ല ഗുണഭോക്തൃ വിഹിതമായി അടച്ച ഒരു ലക്ഷം രൂപയെക്കുറിച്ച് ഒരു വിവരവുമില്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു. മൂന്ന് മാസത്തിനകം വീട് നിർമ്മിച്ചു നൽകുമെന്നായിരുന്നു പണം വാങ്ങിയവർ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പണം വാങ്ങിയവർ കൈമലർത്തുകയാണന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.ഗുണഭോക്താക്കളെ വിശ്വസിപ്പിക്കുന്നതിനായി വീട് സന്ദർശിക്കുകയും വീടിൻ്റെ ഫോട്ടോ അടക്കം എടുത്തു പോവുകയും ചെയ്തിതിരുന്നു. ഇതിനായി 600 രൂപ ഓരോരുത്തരിൽ നിന്നും വാങ്ങിയെന്നുമാണ് പരാതിയുള്ളത്.
വീടിൻ്റെ സ്കെച്ച്, പ്ലാൻ ഉൾപ്പെടെയുള്ള രേഖകൾക്കെല്ലാമായി അപേക്ഷകർ വലിയ തുക ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. സംഘത്തിൻ്റെ തട്ടിപ്പ് മനസിലാക്കിയ സംഘടന 2019ൽ മാർച്ച് മാസം മൂന്നാം തീയതി പ്രമുഖ മലയാള പത്രത്തിൽ ഭവന പദ്ധതിയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് കാണിച്ച പത്രപരസ്യം നൽകിയിരുന്നു. എന്നാൽ ഇതിനുശേഷവും നിരവധി പേരിൽ നിന്ന് പണം വാങ്ങിയതായാണ് വിവരം. അതേസമയം സംഭവം വിവാദമായതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയവർക്ക് അടച്ച പണം മാത്രം തിരിച്ചു നൽകാനുള്ള നടപടികളും തട്ടിപ്പ് നടത്തിയവർ തുടങ്ങിയിട്ടുണ്ട്.