കോഴിക്കോട് : പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്‌ത ജോർജ് എം തോമസിനെതിരെ സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതരമായ ആരോപണങ്ങൾ. പീഡനക്കേസിൽ നിന്നും രക്ഷപ്പെടുത്താൻ ഇടപെടുന്നതിനായി പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായം നൽകിയ പൊലീസ് ഉദ്യോഗസ്ഥന് ഭൂമി നൽകി, വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ നാട്ടുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു എന്നിങ്ങനെയാണ് പാർട്ടിയുടെ കണ്ടെത്തലുകൾ.
ജോർജ് എം തോമസിനെതിരായി ജില്ല കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ വിശദാംശങ്ങൾ ;
- പീഡന പരാതിയിലെ സമ്പന്നനായ പ്രതിയെ പൊലിസ് ഉദ്യോഗസ്ഥന്‍റെ സഹായത്തോടെ മാറ്റി. ഇതിനായി ഉദ്യോഗസ്ഥന് വയനാട്ടിൽ ഭൂമിയും റിസോർട്ടും ബിനാമിയായി വാങ്ങി നൽകി.
- ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മിൽ തർക്കമുണ്ടായപ്പോൾ 10 കോടി രൂപ ഇടപാടിന് മധ്യസ്ഥം നിന്നു. ലാഭവിഹിതമായി പണം ലഭിച്ചയാളിൽ നിന്ന് 25 ലക്ഷം രൂപ ലേബർ സൊസൈറ്റി ഓഫിസ് കെട്ടിട നിർമ്മാണത്തിനായി വാങ്ങി. ഇത് ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തൽ.
- ജോർജ് എം തോമസ് പുതിയ വീട് നിർമിച്ചപ്പോൾ ടൈലും ഗ്രാനൈറ്റുമെല്ലാം വാങ്ങി നൽകിയത് ക്വാറി മുതലാളിമാർ. ഇതിന്‍റെ ബില്ലുകൾ ശേഖരിച്ചാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഈയിനത്തിൽ ലക്ഷങ്ങളാണ് എംഎൽഎ കൈപറ്റിയത്.
- മണ്ഡലത്തിലെ സ്വകാര്യ പദ്ധതി നടത്തിപ്പുകാരോട് വീട് നിർമാണത്തിനായി കമ്പിയും മറ്റ് സാമഗ്രികളും സൗജന്യമായി കൈപ്പറ്റി. ഇവർ പിന്നീട് പാർട്ടി നേതാക്കളെ പരാതി അറിയിക്കുകയായിരുന്നു.
- നാട്ടുകാരനായ ഒരാളിൽ നിന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങി. കാര്യം സാധിക്കാതെ വന്നതോടെ ഇയാൾ പിന്നീട് പാർട്ടി നേതാക്കൾക്ക് പരാതി നൽകി.
- കോൺഗ്രസ് നേതാക്കളായ ആറ് പേർ നയിക്കുന്ന ലേബർ സൊസൈറ്റിക്ക് വഴി വിട്ട് അംഗീകാരം വാങ്ങി നൽകി.
ജോർജ് എം തോമസ് എംഎൽഎ ആയിരുന്ന 2006-2011, 2016-21 കാലയളവിലാണ് ക്രമക്കേടുകൾ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നൽകിയത്. എന്നാൽ എംഎൽഎ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചു എന്നാണ് ജോർജ് എം തോമസിൻ്റെ വിശദീകരണം. ഈ മറുപടി തള്ളിയാണ് ഒടുവിൽ പാർട്ടി നടപടിയെടുത്തത്.
സാമ്പത്തിക ക്രമക്കേടും പാർട്ടി അച്ചടക്കം ലംഘിച്ചുള്ള പ്രവർത്തനങ്ങൾ അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതേടെയാണ് തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം ജില്ല കമ്മിറ്റി അംഗവുമായ ജോര്‍ജ് എം തോമസിനെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്‌തത്. ഇതോടൊപ്പം കർഷസംഘം ഭാരവാഹിത്വത്തിൽ നിന്നും നീക്കിയിരുന്നു. കോഴിക്കോട് ജില്ല കമ്മിറ്റി നൽകിയ ശുപാർശയെ തുടർന്ന് ജൂലൈ 14നായിരുന്നു നടപടി.
കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മിറ്റിയാണ് മുൻ എംഎൽഎക്കെതിരെ നടപടിയെടുക്കുന്നത് പരിഗണിച്ചത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തിരുന്നു. രണ്ടംഗ കമ്മിഷനാണ് ആരോപണങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.