കോഴിക്കോട് : ചെക്യാട് അരീക്കരകുന്ന് ബി.എസ്.എഫ് കേന്ദ്രത്തിലെ 206 സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ മൊബൈൽ യൂണിറ്റിന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ച സേന ആസ്ഥാനത്ത് നടത്തിയ കൊവിഡ് ആന്‍റിജൻ പരിശോധനയിലാണ് സൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സൈനികർക്ക് രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലക്ക് പുറത്ത് നിന്നും വരുന്ന സൈനികരെ ക്യാമ്പിലെ തന്നെ പ്രത്യേക ക്വാറൻ്റൈൻ കേന്ദ്രത്തിലാക്കി കൃത്യമായ നിരീക്ഷണവും പരിശോധനയും നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ചില സൈനികർക്ക് രോഗ ബാധ ഉണ്ടായത്.
കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ 16 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ക്യാമ്പിൽ പ്രത്യേക പരിശോധന നടത്തിയത്. നേരത്തെ തലശ്ശേരി ഗവ.ജനറൽ ആശുപത്രിയിലും വളയം കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലും, നാദാപുരം താലൂക്ക് ആശുപത്രിയിലും നടത്തിയ പരിശോധനയിലാണ് 16 പേർക്ക് കൊവിഡ് കണ്ടെത്തിയത്. ബി.എസ്.എഫ് കേന്ദ്രത്തിലെ 500 പേരുടെ പരിശോധനയാണ് വെള്ളിയാഴ്‌ച്ച പൂർത്തീകരിച്ചത്. ബാക്കിയുള്ളവർക്ക് സേന ആസ്ഥാനത്ത് വച്ച് ഞായറാഴ്ച്ച പരിശോധന നടത്തും. ആയിരത്തി ഇരുന്നൂറോളം സൈനികരാണ് ചെക്യാട് അരീക്കരക്കുന്ന് ബി.എസ്.എഫ്.ക്യാമ്പിലുള്ളത്.
206 സൈനികർക്ക് രോഗബാധ ഉണ്ടായതോടെ സേന ആസ്ഥാനം ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കി ചികിത്സ നൽകാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ഗുരതര രോഗ ലക്ഷണമുള്ളവരെ മാത്രം ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകും. വളയം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിലെ ഡോക്ടർമാർ ക്യാമ്പിൽ പ്രത്യേക പരിശോധനയും നടത്തും. മേഖലയിലെ പ്രധാന ടൗണുകളിൽ സന്ദർശനം നടത്താറുള്ള സൈനികരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്.