കോഴിക്കോട്: വല്ലഭന് പുല്ലും ആയുധമെന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് അന്വര്‍ഥമാക്കിയിരിക്കുയാണ് കോഴിക്കോട് കാരശേരി സ്വദേശി പ്രവീൺ സോപാനം. സ്പാനര്‍, നട്ട്, ബോൾട്ട്, സ്ക്രൂ എന്നിവകൊണ്ട് ജയസൂര്യയുടെ മുഖചിത്രം വരച്ചാണ് പ്രവീൺ താനുമൊരു വല്ലഭനാണെന്ന് തെളിയിച്ചത്.
'മൂന്നുമണിക്കൂര്‍ കൊണ്ട് ഷാജി പാപ്പന്‍'
ഏറ്റവും ഇഷ്ടപ്പെട്ട ചലച്ചിത്ര താരമാണ് ജയസൂര്യ. അതുകൊണ്ടുതന്നെ ആട് 2 എന്ന സിനിമിയിലെ ഷാജി പാപ്പന്‍റെ രൂപം ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു. വീടിനുള്ളിലെ നിലത്താണ് ചിത്രം ഒരുക്കിയത്. മൂന്ന് മണിക്കൂർ സമയം കൊണ്ടാണ് ഇലസ്ട്രേഷൻ ആൻഡ് കൊളാഷ് മിക്സഡ് രിതിയില്‍ സൃഷ്ടി പൂര്‍ത്തിയാക്കിയത്.
തന്‍റെ രചന, ജയസൂര്യ കാണണമെന്നതാണ് ഈ യുവാവിന്‍റെ ഏറ്റവും വലിയ ആഗ്രഹം. നേരത്തെ ഉപയോഗശൂന്യമായ പേന കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എഴുതാവുന്ന മഷിപേന നിർമിച്ച് ലോക റെക്കോഡ് കൈവരിച്ചിട്ടുണ്ട് പ്രവീണ്‍. ശില്‍പകല, മ്യൂറൽ പെയിന്‍റിങ്, കാരിക്കേച്ചർ, കൊളാഷ്, ആർട് പെയിന്‍റിങ് എന്നിവ കൂടാതെ കലാസംവിധാനം, സംവിധാനം, തുടങ്ങിയ മേഖലയിലും ഈ കലാകാരന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
'കലാമിന്‍റെ അർധകായകപ്രതിമ നിര്‍മിച്ചത് ശ്രദ്ധേയം'
നിലവില്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനാണ് പ്രവീണ്‍. ഈ സ്കൂളിൽ മുന്‍ രാഷ്ട്രപതി അബ്ദുൽ കലാമിന്‍റെ അർധകായകപ്രതിമ നിര്‍മിച്ചത് ശ്രദ്ധേയമായിരുന്നു. മാളുകളിലും പാർക്കുകളിലും ആർട് വർക്കുകൾ ചെയ്യുന്നതിന് പുറമെ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ശില്‍പകലയും ചെയ്തിട്ടുണ്ട് ഈ സര്‍ഗപ്രതിഭ.
ALSO READ: രാമനാട്ടുകര സ്വർണകടത്ത്; പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു