കോട്ടയം: തലപ്പാലം പഞ്ചായത്തിലെ വെട്ടിപറമ്പ് കിഴക്കേമലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധം. ക്വാറി അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് കിഴക്കേമല സംരക്ഷണ സമിതി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കരിങ്കല്‍ ക്വാറി മൂലമുള്ള ദുരിതങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അനുഭവിക്കുന്ന 100 കണക്കിന് കുടുബങ്ങളാണ് പ്രതിഷേധിക്കുന്നത്.
90 ഡിഗ്രിയോളം ചരിവുള്ള കിഴക്കേമലയിലെ പാറ ഖനനം ജനജീവിതത്തിന് ഭിഷണിയാണെന്ന കാര്യം അധികൃതര്‍ തിരിച്ചറിയണമെന്ന് പ്രൊഫ. എസ് രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്ന രീതിയാണ് പാറമട മാഫിയ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥർ പാറമട ലോബിക്കൊപ്പമാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എസ് രാമചന്ദ്രന്‍ ആരോപിച്ചു. ക്വാറിയിലെ സ്‌ഫോടനം മൂലം മേഖലയിലെ നിരവധി വീടുകള്‍ക്ക് കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്. പാറമടയുടെ പ്രവര്‍ത്തനം നിരോധിക്കും വരെ അതിജീവനത്തിനായുള്ള സമരം തുടരുമെന്ന് കിഴക്കേമല സംരക്ഷണ സമിതി അറിയിച്ചു.