കോട്ടയം : വൈക്കം നിയമസഭ മണ്ഡലം മാറ്റത്തിന്റെ പാതയിലാണെന്ന് എംഎൽഎ സികെ ആശ. കിഫ്ബിയിൽ ഉൾപ്പെടുത്തി ധാരാളം വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കാനായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
റോഡ് വികസനത്തിലും അടിസ്ഥാന വികസനത്തിലും ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞു. റോഡ്, പാലം, കുടിവെള്ളം എന്നിവ എല്ലായിടത്തും എത്തിക്കാനായിട്ടുണ്ട്. കൂടാതെ പരമ്പരാഗത തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടും മുന്നേറ്റം ഉണ്ടായതായി ആശ പറഞ്ഞു.
നിലവിൽ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അപ്പർ കുട്ടനാടിന്‍റെ ഭാഗമായ മണ്ഡലം കൃഷിക്ക് വലിയ പ്രാധാന്യം നൽകിയുള്ള പദ്ധതികൾ അവിഷ്കരിച്ചിട്ടുണ്ട്.
Also read: എംജി സർവകലാശാല പരീക്ഷഭവനിൽ സന്ദർശകർക്ക് കർശന നിയന്ത്രണം
തുടർച്ചയായുണ്ടായ പ്രളയങ്ങൾ കാരണം മുടങ്ങിയ തരിശ് രഹിത വൈക്കം പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ക്ഷീര, മത്സ്യ വളർത്തൽ മേഖലകളിലും ധാരാളം പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
മൺപാത്ര നിർമാണ തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്തെ, സർക്കാർ പൈതൃക ഗ്രാമമാക്കി ഏറ്റെടുത്ത് യന്ത്രവത്കരണം സാധ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 210 കോടിയോളം രൂപ നൽകിയിരുന്നു.
അതിൽ 95 കോടി രൂപ താലൂക്ക് ആശുപത്രി വികസനത്തിന് മാത്രമായി നൽകി. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലും കൂടുതല്‍ തുക ചെലവഴിച്ചതായും എംഎൽഎ പറഞ്ഞു.