കോട്ടയം: പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ തർക്കം തുടരുന്നതിനിടെ കേരള രാഷ്ട്രീയത്തില്‍ നിർണായകമാകുന്ന തീരുമാനത്തിന് ഒരുങ്ങി പാലാ എംഎല്‍എ മാണി സി കാപ്പൻ. പാലാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ മാണി സി കാപ്പൻ യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. ഇന്ന് വൈകിട്ട് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി മാണി സി കാപ്പൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ചർച്ചകൾക്കായി എ.കെ. ശശീന്ദ്രനെയും ടി.പി. പീതാംബരനെയും പവാര്‍ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പാലാ സീറ്റിന്‍റെ കാര്യത്തില്‍ സിപിഎം തീരുമാനം വൈകുന്നത് എൻസിപിയോടുള്ള അവഗണനയായിട്ടാണ് പാർട്ടിയിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. കൂടാതെ സീറ്റ് ചർച്ചകൾക്കായി പ്രഫുൽ പട്ടേലുമായിയുള്ള കൂടികാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. ഇതിൽ എൻസിപി ദേശീയ നേതൃത്വത്തിന് ഉൾപ്പെടെ കടുത്ത അതൃപ്തിയുണ്ട്. ഇനിയും അവഗണന സഹിച്ചു മുന്നണിയിൽ തുടരാൻ ആവില്ല എന്നായിരിക്കും ശരദ് പവാറിനെ നേരിൽ കണ്ട് മാണി സി കാപ്പൻ ബോധിപ്പിക്കുക. എന്നാൽ എൻസിപി ദേശീയ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്നത് വ്യക്തമല്ല. അതേ സമയം യുഡിഎഫിലേക്ക് പോകാനാണ് തീരുമാനം എങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഈമാസം 14ന് പാലായില്‍ എത്തുമ്പോൾ മാണി സി കാപ്പൻ വേദിയിലുണ്ടാകുമെന്നാണ് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കൾ നല്‍കുന്ന സൂചന.
അതിനിടെ, നാളെ മുതല്‍ നടത്താനിരുന്ന വികസന വിളംബര ജാഥ മാണി സി. കാപ്പൻ മാറ്റിവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലായിൽ നടത്തിയ വികസന പ്രവർത്തങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനായാണ് ജാഥ നിശ്ചയിച്ചിരുന്നത്.