കോട്ടയം: വൻ കവർച്ചകൾക്ക് പദ്ധതിയിട്ട മോഷ്‌ടാവിനെ കോട്ടയം പൊലീസ് പിടികൂടി. തിരുവനന്തപുരം പോത്തൻകോട് സ്വദേശി കൊട്ടാരം ബാബുവിനെയാണ് (52) കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ ലോഡ്ജിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കാർത്തികപ്പള്ളി സ്വദേശിയായ മറ്റൊരു മോഷ്ടാവ് പൊലീസ് എത്തുന്നതിന് മുൻപ് കടന്നു കളഞ്ഞു.
വിവിധ ജില്ലകളിലെ സ്റ്റേഷനുകളിലായി 200 കേസുകളാണ് പിടിയിലായ പ്രതിയുടെ പേരിലുള്ളത്. കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവുമായി ചേർന്ന് കല്ലമ്പലം സ്റ്റേഷൻ പരിധിയിൽ നടത്തിയ മോഷണക്കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മോഷണ മുതൽ ആർഭാടത്തിന്
കോട്ടയം മെഡിക്കൽ കോളജ് ഭാഗത്ത് ലോഡ്ജിൽ താമസിച്ച് നഗരത്തിലെ സമ്പന്നരുടെ വീടുകളിൽ മോഷണം നടത്തുന്നതിന് വേണ്ടി കൂട്ടാളികളുമായി ചേർന്ന് പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ പരോൾ ഇളവുകളോടെയാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. മോഷണ മുതല്‍ ആർഭാട ജീവിതത്തിനു ഉപയോഗിക്കുകയാണ് ബാബുവിന്‍റെ രീതി.
കോട്ടയം ഗാന്ധിനഗർ പരിസരത്തെ പള്ളികളിലും ഗുരുമന്ദിരങ്ങളിലും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന കേസിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേഷ് വി നായർ പറഞ്ഞു.
Also read: മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കൈക്കോടാലി കൊണ്ട് വെട്ടി,കുട്ടിക്കും പരിക്ക്