കോട്ടയം: കോട്ടയം നഗരത്തിൽ മാലിന്യക്കൂമ്പാരം. കൊവിഡ് അടക്കം പടർന്നു പിടിക്കുമ്പോഴും ദിവസം ആയിരങ്ങൾ വന്നുപോകുന്ന നാഗമ്പടവും തിരുനക്കരയുമുൾപ്പെടെയുള്ള ജനവാസ മേഖലകളിൽ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. പദ്ധതികളും പണവുമുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തിന് കോട്ടയം നഗരസഭയ്ക്ക് സ്ഥിരം സംവിധാനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ വടവാതൂർ ഡമ്പിങ് യാർഡ് അടച്ചു പൂട്ടിയതിനു ശേഷം മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികൾ നഗരസഭ ആവിഷ്‌കരിച്ചുവെങ്കിലും ഒന്നും ഫലപ്രദമായില്ല. നഗരത്തിലെ മാലിന്യ പോയിന്‍റുകൾ നിറഞ്ഞു കവിഞ്ഞ് അഴുകിയ മാലിന്യങ്ങൾ നടു റോഡിൽ കിടക്കുന്നത് നിത്യ കാഴ്ചയാണ്.
ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങൾ നാഗമ്പടം പോപ് മൈതാനത്തിന് സമീപം കുര്യൻ ഉതുപ്പ് റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂന കൂടി കിടക്കുകയാണ്. ഡിസംബറിൽ ഈ ചവറുകൾക്ക് തീപിടിച്ച് റോഡരികിലെ പുസ്‌തക കടകൾക്ക് തീ പിടിച്ചിരുന്നു. പുസ്‌തകങ്ങൾ കത്തി നശിച്ചുവെങ്കിലും ആളപായമുണ്ടായില്ല.
അതേസ്ഥലത്താണ് നഗരസഭ വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. തൂമ്പൂർ മൂഴി മോഡൽ പ്രോജക്‌ട് പലയിടത്തും സ്ഥാപിച്ചെങ്കിലും മാലിന്യ സംസ്‌കരണം നടക്കുന്നില്ല. നഗരസഭ ഭരണ സമിതിയുടെ അനാസ്ഥയാണ് മാലിന്യ പ്രശ്നം പരിഹാരിക്കാൻ തടസമായിരിക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന പരാതി.
നഗരം നേരിടുന്ന മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കാൻ ഭരണസമിതി തയാറാകുന്നില്ലെന്ന് നഗരസഭ പ്രതിപക്ഷാംഗം വിനു ആർ.മോഹൻ പറഞ്ഞു.
Also Read: തലസ്ഥാനത്ത് ഇന്ന് മുതൽ സമൂഹ അടുക്കളകൾ പുനരാരംഭിക്കും