കോട്ടയം : ആറ് പതിറ്റാണ്ടിലേറെയായി ആന പരിപാലനം ജീവിത വ്രതമാക്കിയ കോട്ടയം കൂരോപ്പട സ്വദേശി ദാമോദരൻ നായർ വിടവാങ്ങി. കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയുടെ ഒന്നാം പാപ്പാൻ ആയിരുന്നു 74 കാരൻ ആയിരുന്ന ഓമന ചേട്ടൻ എന്ന ദാമോദരൻ നായർ. ഓമന ചേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ ബ്രഹ്മദത്തൻ എത്തിയത് വൈകാരിക രംഗമായി. തന്‍റെ പ്രിയ ചട്ടക്കാരന് ബ്രഹ്മദത്തന്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
Also Read: മാന്ത്രികവടിയില്ല, നാടകീയതയുമില്ല: ലക്ഷ്യം നവകേരള നിർമാണം
നിറ ചിരിയും മനസ്സ് നിറയെ സ്നേഹവും ലാളിത്യമാര്‍ന്ന പെരുമാറ്റവുമായി ആനയുടെ കൊമ്പും പിടിച്ച് നടന്നിരുന്ന ഇദ്ദേഹത്തെ മേഖലയിലെ ഉത്സവപ്രേമികള്‍ക്ക് അടുത്തറിയാം. 60 വർഷമായി ആന പാപ്പാനായിരുന്നു. കാൽ നൂറ്റാണ്ടിലധിമായി പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ഗജ ശ്രേഷ്ഠന്‍റെ ചട്ടക്കാരനായും പ്രവര്‍ത്തിച്ചു. മദപ്പാടിൽ പോലും ബ്രഹ്മദത്തന്‍റെ അടുത്ത് ചെല്ലാൻ മാത്രം വലുതായിരുന്നു ഇരുവരും തമ്മിൽ ഉള്ള ആത്മബന്ധത്തിന്‍റെ ആഴം. ഇനി ആ കൂട്ടുകെട്ടില്ല.
Also Read: സത്യസന്ധമായ അന്വേഷണം നടക്കട്ടെ; വിജിലൻസ് ചോദ്യം ചെയ്യലിൽ അബ്ദുള്ളക്കുട്ടി
തൃശൂർ പൂരം, കൂടൽമാണിക്യം, ആറാട്ടുപുഴ എന്നീ പ്രസിദ്ധമായ ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഓമന ചേട്ടനും ബ്രഹ്മദത്തനും. ആറ് പതിറ്റാണ്ട് കാലത്തെ അനുഭവ സമ്പത്തുള്ള ഇദ്ദേഹം നിരവധി ആളുകളെ ഈ മേഖലയിലേക്ക് കൈപിടിച്ച് എത്തിച്ചിട്ടുണ്ട്. ആന പ്രേമികളുടെ ഇടയിൽ നിരവധി ആരാധകരുള്ള ദാമോദരൻ നായര്‍ക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.