കോട്ടയം: പുത്തൻ ഉടുപ്പും പുസ്‌തകങ്ങളുമായി സ്‌കൂളില്‍ പോകാനൊരുങ്ങുമ്പോൾ രണ്ടുമാസം നീണ്ട മധ്യവേനലവധിക്ക് അച്ഛനെ സഹായിക്കാനായ സന്തോഷത്തിലാണ് 12 വയസുകാരി ആവണി. ഭിന്നശേഷിക്കാരനായ അച്ഛൻ അജന്തേഷിനെ കഴിഞ്ഞ രണ്ട് മാസവും ലോട്ടറി ടിക്കറ്റ് വിൽപനയിൽ സഹായിച്ചത് ആവണിയാണ്.
ഒളശ സി.എം.എസ് ഹൈ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആവണി. ചേച്ചി ആരതി ഇതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും. രണ്ടു പേരും പഠിക്കാൻ മിടുക്കരാണ്. ആവണിയാണ് മുച്ചക്രവണ്ടി തള്ളി അച്ഛനെ വീട്ടിൽ നിന്ന് കവലയിലേയ്ക്കും അവിടെ നിന്ന് അടുത്ത ഇടങ്ങളിലേക്കും കൊണ്ടുപോയി ലോട്ടറി വിൽക്കാനും മറ്റും സഹായിക്കുന്നത്. അവധിക്കാലത്ത് കൂട്ടുകാരൊത്ത് കളിക്കുന്നതിന് പകരം തന്‍റെ അച്ഛനെ സഹായിക്കുന്നതിലാണ് ആവണി സന്തോഷം കണ്ടെത്തിയത്.
കോട്ടയം സൗത്ത് ചെങ്ങളം കൊച്ചു കോതമലശേരി വീട്ടിൽ അജന്തേഷിന്‍റെയും കുടുംബത്തിന്‍റെയും ഏക ഉപജീവനമാർഗം മുച്ചക്ര വാഹനത്തിൽ ഭാഗ്യക്കുറി വിൽപന നടത്തി ലഭിക്കുന്ന വരുമാനം മാത്രമാണ്. ഇപ്പോൾ അവധിക്കാലമായതിനാല്‍ അച്ഛനോടൊപ്പം മുഴുവൻ സമയവും ആവണിയുണ്ട്. സ്‌കൂൾ തുറക്കുമ്പോൾ അച്ഛനെ കവലയിലെത്തിച്ച് ആവണി സ്‌കൂളിലേക്ക് പോകും. സ്‌കൂൾ വിട്ടുവരുമ്പോൾ അച്ഛനുമായി വീട്ടിലേക്ക് മടങ്ങും.
കോട്ടയത്ത് പ്രിന്‍റിങ് പ്രസിലെ ജീവനക്കാരനായിരുന്നു അജന്തേഷ്. വർഷങ്ങൾക്ക് മുൻപ് തലച്ചോറിനെ ബാധിച്ച രോഗം മൂലം അജന്തേഷിന്‍റെ അരയ്ക്ക് താഴേക്ക് തളർന്നു. ഇതോടെ ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തെ എങ്ങനെ പോറ്റുമെന്ന ചിന്തയിലായ അജന്തേഷ് ലോട്ടറി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.
എന്നാൽ ലോട്ടറി ടിക്കറ്റ് വിറ്റുകിട്ടുന്ന വരുമാനം നിത്യജീവിതത്തിന് പോലും തികയില്ലെന്നതാണ് വാസ്‌തവം. ആവണിയുടെയും ആരതിയുടെയും തുടർപഠനത്തിനും നല്ല ഭാവിക്കും സുമനസുകളുടെ സഹായം വേണം. അതുവഴി പഠിക്കാന്‍ മിടുക്കരായ ഈ കുട്ടികളുടെ ഭാവി ശോഭനമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.