കോട്ടയം: കനത്ത മഴയിലും ആഞ്ഞുവീശിയ കാറ്റിലും മീനച്ചില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശം. മീനച്ചിലാര്‍ കരകവിഞ്ഞതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ. പാലാ നഗരം പൂര്‍ണമായും വെള്ളത്തില്‍ താഴ്ന്നു. കാറ്റില്‍ മരം ഒടിഞ്ഞുവീണ് വീടുകള്‍ തകരുകയും കൃഷി നശിക്കുകയും ചെയ്തു.
നിരവധി വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകളാണ് തകര്‍ന്നത്. ചില സ്ഥലങ്ങളില്‍ ദിവസങ്ങള്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും. പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി. ചെറുവാഹനങ്ങളുടെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ളാലംതോട് കരകവിഞ്ഞ് കരൂരില്‍ റോഡില്‍ വെള്ളം കയറി. ഇടമറ്റം വളഞ്ഞങ്ങാനത്തും പാറപ്പള്ളിയിലും സമാനാവസ്ഥ. ചേര്‍പ്പുങ്കല്‍ ഇന്‍ഡ്യാര്‍ ഭാഗം, മുത്തോലിക്കടവ്, പന്തത്തല, പുലിയന്നൂര്‍, കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍, ചെത്തിമറ്റം, പാലാരാമപുരം റോഡിലെ മുണ്ടുപാലം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിന് സമീപം സ്വകാര്യ വാഹന പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവടങ്ങളിലും വെള്ളം കയറി.
ഭരണങ്ങാനം ഇടമറ്റം റോഡില്‍ വിലങ്ങുപാറ, പാലാ പൊന്‍കുന്നം റോഡില്‍ കടയം, കുറ്റില്ലാം, പൂവരണി, പന്ത്രണ്ടാംമൈല്‍, പന്തത്തല റോഡിലെ ഇടയാറ്റ്, കല്ലൂക്കുന്നേല്‍ ഭാഗങ്ങളും വെള്ളത്തിലായി. കനത്ത മഴയില്‍ തലനാട് പഞ്ചായത്തിലെ അട്ടിക്കളം, കാരികാട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. തലനാട് പഞ്ചായത്തിൽ രണ്ട് വീടുകൾ മരം വീണ് തകർന്നു. ഈരാറ്റുപേട്ട പാലാ റോഡില്‍ പനയ്ക്കപ്പാലം, അമ്പാറ എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മൂന്നിലവ്- വാകക്കാട് റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും ഈരാറ്റുപേട്ട, പൂഞ്ഞാര്‍ വൈദ്യുതി സെക്ഷന്‍ പരിധിയില്‍ വ്യാപക നാശം. പൂഞ്ഞാര്‍ മേഖലയില്‍ മാത്രം പതിനഞ്ചോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പൂഞ്ഞാര്‍, കുന്നോന്നി, പാതാന്പുഴ, പനച്ചിപ്പാറ പ്രദേശങ്ങളിലാണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നത്. കൂടാതെ അന്‍തോളം സിംഗില്‍ ലൈനില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ലൈനുകള്‍ പൊട്ടിയ നിലയിലാണ്. ഇന്നലെ ഉച്ചയോടെ തകരാറിലായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും.