കോട്ടയം : വ്യാജ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പൊലീസ് പിടിയിലായി. ഇന്നലെ അർധരാത്രിയോടെ കോട്ടയം ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിൽ ഇരിക്കുമ്പോഴാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ നിഖിലിനെ അഞ്ച് ദിവസം കഴിഞ്ഞാണ് പൊലീസ് പിടികൂടുന്നത്.
കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദമുണ്ടായിരുന്നു. നിഖിലിന്‍റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. കോട്ടയത്ത് നിന്ന് പിടികൂടിയ നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
വ്യാജ സർട്ടിഫിക്കറ്റ് സംഭവം വിവാദമായതിന് പിന്നാലെ, കായംകുളത്തെ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കി. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവാണെന്ന് സൂചനയുണ്ട്. നിർമാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്‍റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖിൽ. നിഖിൽ തോമസിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ല കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്‌തിരുന്നു.
സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ : നിഖിൽ തോമസ് സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റിനെപ്പറ്റിയുള്ള വാർത്ത അറിഞ്ഞതെന്നും നിഖിൽ തോമസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി. ഛത്തീസ്‌ഗഡിലെ റായ്‌പൂരിലെ സ്വകാര്യ സര്‍വകലാശാലയാണ് കലിംഗ.
ആലപ്പുഴ കായംകുളം എംഎസ്എം കോളജിൽ 2017-20 ബി.കോം വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന നിഖിൽ ഡിഗ്രി തോൽക്കുകയും തുടർന്ന് 2021ൽ അതേ കോളജിൽ എം കോമിന് അഡ്‌മിഷൻ നേടുകയും ചെയ്‌തു. 2019ൽ കലിംഗയില്‍ പഠിച്ച് ഡിഗ്രി നേടി എന്നായിരുന്നു നിഖിലിന്‍റെ വാദം. ഈ സർട്ടിഫിക്കറ്റുകൾ കൊണ്ടാണ് പിജിക്ക് അഡ്‌മിഷൻ നേടിയത്.
2017 മുതൽ 2020 വരെ കലിംഗ സർവകലാശാലയിൽ പഠിച്ച് ഫസ്‌റ്റ് ക്ലാസ് നേടി എന്നുമാണ് നിഖിൽ തോമസ് കോളജിൽ നൽകിയ സർട്ടിഫിക്കറ്റ്. യുജിസി അംഗീകാരമുള്ളതിനാല്‍ കലിംഗ സർവകലാശാലയുടെ ബി.കോം ബിരുദം കേരള സർവകലാശാല അംഗീകരിച്ചു.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണ് സമർപ്പിച്ചത് എന്ന് വ്യക്തമായതോടെ നിഖില്‍ തോമസിന്‍റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കി. വിവാദവുമായി വിവിധ വിദ്യാര്‍ഥി സംഘടനകളുടെ ഭാഗത്ത് നിന്ന് ഗവര്‍ണര്‍ക്ക് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
സംഭവത്തില്‍ എംഎസ്എം കോളജ് അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചതായും പ്രിന്‍സിപ്പാള്‍ മുഹമ്മദ് താഹ അറിയിച്ചിരുന്നു. കോളജിലെ മൂന്ന് അധ്യാപകരും കോളജ് സൂപ്രണ്ടും ഒരു ലീഗല്‍ അഡ്വൈസറുമാണ് അന്വേഷണ കമ്മിഷനിലെ അംഗങ്ങള്‍. കോളജിനെ ബാധിച്ച വിവാദത്തില്‍ നിജസ്ഥിതി അറിയാന്‍ കേരള സര്‍വകലാശാലയ്ക്ക് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി വഴി അപേക്ഷിച്ചാണ് നിഖില്‍ തോമസ് എം.കോമിന് പ്രവേശനം നേടുന്നത്. വരുന്ന വിദ്യാര്‍ഥി പ്രവേശനത്തിന് യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. മാനദണ്ഡങ്ങള്‍ എല്ലാം പരിശോധിച്ച ശേഷമാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൊവിഡ് കാലത്താണ് ഇയാൾ പ്രവേശനം നേടിയതെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. ആ സമയത്ത് സംശയം തോന്നിയിരുന്നില്ലെന്നും ഏറ്റവും അവസാനമാണ് നിഖില്‍ തോമസ് പ്രവേശനം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.