കോട്ടയം : തന്‍റെ മക്കൾ നിരപരാധികളാണെന്ന് അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈരാറ്റുപേട്ട സ്വദേശികളായ ശിബിലിയുടെയും ശാദുലിയുടെയും പിതാവ് പി.എസ് അബ്‌ദുൽകരീം. കോടതി വിധി ദൗർഭാഗ്യകരമാണെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും കോട്ടയത്ത് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേസിൽ 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചിരിക്കുന്നത്. അഹമ്മദാബാദിൽ സ്ഫോടനം നടക്കുമ്പോൾ ശിബിലിയും ശാദുലിയും ഇൻഡോർ ജയിലിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായിരുന്നു. ഈ സമയത്ത് മക്കളുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന ഗൂഢാലോചന കുറ്റം നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:യുക്രൈനെ ആക്രമിച്ച് റഷ്യ; ലോകരാജ്യങ്ങള്‍ തടയാൻ ശ്രമിച്ചാല്‍ കനത്ത പ്രത്യാഘാതമെന്ന് പുടിൻ
വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്നവർ ഒരുമിച്ച് ഗൂഢാലോചനയിൽ പങ്കാളികളായി എന്നത് തന്നെ അവിശ്വസനീയമാണെന്നും പ്രതിചേർക്കപ്പെട്ടവരിൽ പലരും പരസ്‌പരം പരിചയം പോലും ഇല്ലാത്തവരാണെന്നും അബ്‌ദുൽ കരീം വ്യക്തമാക്കി.
മക്കൾക്ക് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ഉയര്‍ന്ന കോടതികളില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.