കൊല്ലം: സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷൻ ടീച്ചറെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണ ദാസ്. വിദേശ പ്രതിനിധികളെ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ പത്നിയെ ചട്ടം പഠിപ്പിച്ചത് സ്വപ്ന സ്വരേഷാണ്. പ്രോട്ടോക്കോൾ ഓഫീസർമാരെ മാറ്റി നിർത്തിയാണ് മുഖ്യമന്ത്രി സ്വപ്നയെ ഇതിന് നിയോഗിച്ചത്. ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ട്. എല്ലാ ഇടപാടുകളുടേയും കരാർ ഉറപ്പിക്കൽ നടന്നത് ക്ലിഫ് ഹൗസിലാണ്. ഔദ്യോഗിക വസതിയിൽ കോൺസുലേറ്റ് പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ അനൗദ്യോഗിക ചർച്ചകളിലാണ് കള്ളകടത്തിന്റെ രൂപരേഖ തയ്യാറാക്കിയത് എന്നും കൃഷ്ണദാസ് ആരോപിച്ചു.
ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് തുടങ്ങിയിരിക്കുന്നു. ശിവശങ്കർ സത്യം പറഞ്ഞ് തുടങ്ങിയാൽ സി.പി.എം പിരിച്ച് വിടേണ്ടി വരും. അതിനാലാണ് ശിവശങ്കരന് മെഡിക്കൽ കോളജിൽ സർക്കാർ സ്പോൺസേഡ് സംരക്ഷണ വലയം തീർത്തത്. എത്ര മണിക്കൂർ എടുത്താലും ശിവശങ്കരൻ ശരിയായ ഉത്തരം പറയുന്നത് വരെ ചോദ്യം ചെയ്യൽ തുടരുമെന്നാണ് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കുന്നത് എന്നും കൃഷ്ണ ദാസ് പറഞ്ഞു.
പ്രതിപക്ഷവുമായി സി.പി.എം ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കിയിരിക്കുന്നു. കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിനെ വീർപ്പ് മുട്ടിക്കുന്നുവെന്ന രാഹുൽ ഗന്ധിയുടെ പ്രസ്താവന സീതാറാം യെച്ചൂരിയുടെ വാക്കുകൾ കടമെടുത്താണ്. കേരളത്തിൽ കോൺഗ്രസ് പാർട്ടി നടത്തുന്ന സമരങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. കൊല്ലത്ത് 500 കോടിയുടെ കശുവണ്ടി അഴിമതി നടത്തിയ കോൺഗ്രസ് നേതാവിനെതിരെ ചെറുവിരൽ അനക്കാത്തതും ഇതിനോട് കൂട്ടി വായിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.