കൊല്ലം: പൊലീസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യ കുറിപ്പ് പങ്കുവച്ച് പ്ലസ് വണ്‍ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഓച്ചിറ പൊലീസിനെതിരെയാണ് ക്ലാപ്പന സ്വദേശിയായ വിദ്യാര്‍ഥി ആത്മഹത്യ കുറിപ്പ് എഴുതിയത്. അടിപിടി കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് വിദ്യാർഥിയുടെ ആരോപണം.
കഴിഞ്ഞ 23-ാം തീയതി വിദ്യാർഥികൾ ചേരി തിരിഞ്ഞ് തമ്മിൽ തല്ലിയ സംഭവവുമായി ബന്ധപ്പെട്ട് ക്ലാപ്പന സ്വദേശിയായ വിദ്യാർഥിയെ ഉൾപ്പടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തന്നെ മർദിച്ച കേസ് പൊലീസ് ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു എന്നും പൊലീസ് തന്നെ ഭീഷണിപ്പെടുത്തി എന്നുമാണ് വിദ്യാർഥിയുടെ ആരോപണം. അപമാനിതനായതിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു.
Also Read: പേരാമ്പ്രയിലെ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ ആത്‌മഹത്യ; ദുരൂഹത ആരോപിച്ച് പോസ്‌റ്ററുകള്‍
ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥി അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം ആരോപണം ഓച്ചിറ പൊലീസ് നിഷേധിച്ചിട്ടുണ്ട്.
വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഓച്ചിറ പൊലീസ് പറയുന്നത്. ചേരി തിരിഞ്ഞ് തമ്മിലടിച്ച രണ്ടു കൂട്ടരും പരാതി നല്‍കിയിരുന്നതായും ഇത് അന്വേഷിക്കാനാണ് വിദ്യാർഥിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.