കൊല്ലം: മദ്യശാലകൾ അടച്ചിടുമെന്ന അറിയിപ്പ് വന്നതോടെ ആളുകൾ കൂട്ടത്തോടെ മദ്യശാലയിലെത്തിയത് പൊലീസിനും നാട്ടുകാർക്കും വിനയായി. സർക്കാർ മദ്യ വിൽപ്പനശാലയിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് മദ്യം വാങ്ങാൻ ആളുകൾ എത്തിയത്. കൂട്ടം കൂടി നിന്നതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. ആശ്രാമം ലിങ്ക് റോഡിന് സമീപം പ്രവർത്തിക്കുന്ന സർക്കാർ മദ്യവിൽപ്പനശാലയിലാണ് മദ്യം വാങ്ങാൻ ആളുടെ തിക്കും തിരക്കും ഉണ്ടായത്. നാല് ഔട്ട് ലെറ്റുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഔട്ട്ലെറ്റുകളുടെ മുന്നിൽ യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് മദ്യം വാങ്ങാൻ എത്തിയവർ കൂട്ടം കൂടിയത്.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദേശമദ്യശാലകളും, ബാറുകളും അടച്ചിടുമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പ് വന്നതോടെയാണ് ആളുകൾ കൂട്ടത്തോടെ മദ്യം വാങ്ങാൻ എത്തിയത്. മദ്യശാലക്ക് മുന്നിലാണ് കൊവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ഹോക്കി സ്‌റ്റേഡിയം. മദ്യം വാങ്ങാൻ എത്തുന്നവരുടെ ഇരുചക്ര വാഹനം ഉൾപ്പെടെ റോഡിൽ പാർക്ക് ചെയ്തിരിക്കുന്നതിനാൽ രോഗികളുമായി പോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് പൊലീസെത്തി കൂട്ടം കൂടി നിന്നവരെ ക്യൂവിൽ നിൽക്കാൻ നിർദ്ദേശിച്ചെങ്കിലും ക്യൂ പാലിക്കാതെ നിന്നവരെ ലാത്തിവീശി പറഞ്ഞു വിട്ടു.