കൊല്ലം: അഞ്ചലില്‍ ബസ് യാത്രക്കിടെ സ്വർണമാല മോഷണം പോകുന്നത് പതിവാകുന്നു. ഒരാഴ്‌ച മുമ്പാണ് അഞ്ചൽ ആർച്ചൽ സ്വദേശിനി ചന്ദ്രികയുടെ മൂന്നു പവൻ സ്വർണമാല യാത്രയ്ക്കിടെ മോഷണം പോയത്. സംഭവത്തില്‍ അഞ്ചൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഞ്ചൽ തടിക്കാട് സ്വദേശിനിയായ ഹമീദ ബീവിയുടെ നാലേകാൽ പവന്‍റെ സ്വർണ മാല ബസ് യാത്രക്കിടെ മോഷണം പോയത്.
ട്രഷറിയിൽ നിന്ന് ഭർത്താവിന്‍റെ പെൻഷൻ വാങ്ങി വീട്ടിലെത്തിയപ്പോഴാണ് ഹമീദയുടെ നാലേകാൽ പവന്‍റെ സ്വർണമാല മോഷണം പോയ വിവരം അറിയുന്നത്. ഉടൻതന്നെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബസ് യാത്രയ്ക്കിടെയാണ് മാല മോഷണം പോയതെന്ന് ഉറപ്പായി.
അഞ്ചൽ മേഖലയിൽ ബസ് യാത്രയ്ക്കിടെ സ്വർണമാല മോഷണം പോകുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. മോഷ്‌ടാക്കളെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാണ് മാല നഷ്‌ടപ്പെട്ട ആർച്ചൽ സ്വദേശിനി ചന്ദ്രികയുടെയും തടിക്കാടി സ്വദേശി ഹമീദയുടെയും ആവശ്യം.