കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തി. നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ രേഷ്മയുടെ ബന്ധുക്കളാണ് യുവതികൾ.
രേഷ്മയുടെ ഭർത്താവിന്‍റെ സഹോദര ഭാര്യ ആര്യ, ഭർത്താവിന്‍റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരെയാണ് കാണാതായത്. ഇതിൽ ആര്യയുടെ മൃതദേഹമാണ് ലഭിച്ചത്. ഗ്രീഷ്മയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
ALSO READ: പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി
ശിശുവിനെ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇരുവരോടും പാരിപ്പള്ളി സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതികളെ കാണാതായത്. ഇരുവരും ഇത്തിക്കര ആറിനു സമീപത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: കൊല്ലത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; യുവതി പിടിയിൽ
രേഷ്മ ഗർഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികൾക്ക് അറിയാമായിരുന്നെന്നാണ് പൊലീസ് നിഗമനം. രേഷ്മയുടെ വീടിനു സമീപത്താണ് ഇവരുടെയും വീടുകൾ. രേഷ്മയുമായി ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.
ALSO READ: കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കഴിഞ്ഞ ജനുവരി അഞ്ചിനാണ് രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മ പിടിയിലാകുന്നത്.