കൊല്ലം: വീടുകയറി ആക്രമണം നടത്തിയ മൂന്നുപേർ പൊലീസ് പിടിയിൽ. ശാസ്താംകോട്ട സ്വദേശികളായ അനന്ദു, ജിത്തുജോസ്, സ്റ്റാലിന്‍ എന്നിവരാണ് അറസ്റ്റിലായത്.വീടുകയറി മർദ്ദിക്കുകയും കൊലപാതകത്തിന് ശ്രമിച്ചതിനുമാണ് കേസ്.
പരാതിക്കാരനായ അജിയും ആക്രമികളും തമ്മിലുണ്ടായ വ്യക്തി വിരോധമാണ് അക്രമകാരണം. ഇവരെല്ലാവരും മത്സ്യത്തൊഴിലാളികളാണ്. ഇതിനുമുന്‍പ് അജിയുടെ പിതാവിന്റെ വള്ളവും വലയും നശിപ്പിച്ചു എന്നാരോപിച്ച് പ്രതികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.
മാരകായുധങ്ങളുമായി വീടിനുള്ളിൽ പ്രവേശിച്ച പ്രതികൾ ഗൃഹോപകരണങ്ങൾ അടിച്ചുതകർക്കുകയും അജിയുടെ പിതാവിനെയും അനുജനെയും മർദ്ദിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.