കൊല്ലം : സിൽവർ ലൈൻ പദ്ധതിക്കായി കൊല്ലത്ത് കല്ലിടൽ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം. പദ്ധതിക്കെതിരെ സംസ്ഥാനത്ത് ആദ്യമായി സ്ഥിരം സമര കേന്ദ്രം ആരംഭിച്ച് പ്രതിഷേധ പരിപാടികൾ അരങ്ങേറിയ കൊട്ടിയം തഴുത്തല വില്ലേജിലാണ് ഇന്നും ശക്തമായ പ്രതിഷേധം അരങ്ങേറിയത്. ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ആത്മഹത്യ നടത്തുമെന്ന് ഭീഷണി ഉയർത്തിയാണ് നാട്ടുകാർ പ്രതിഷേധ വലയമൊരുക്കിയത്.
ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്ന കല്ലിടൽ മാസങ്ങൾക്ക് ശേഷം പുനരാരംഭിക്കുന്നതിന് അധികൃതർ ശ്രമമാരംഭിക്കുകയായിരുന്നു. ഇതോടെയാണ് രാവിലെ മുതൽ സ്ത്രീകൾ ഉൾപ്പടെ പ്രതിഷേധവുമായി എത്തിയത്. ഇതിനിടയിൽ കെ- റെയിൽ കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞ് തിരിച്ചുവിട്ടു.
ഇതിനിടെ സമരത്തിന് പിൻതുണയുമായി പി സി വിഷ്‌ണുനാഥ് എംഎൽഎയും സ്ഥലത്തെത്തി. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയുമായി ഗവൺമെന്‍റ് മുന്നോട്ടുപോകുന്നത് വാശിയുടെ പുറത്താണെന്നും വിവേകത്തോടെ പെരുമാറാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും പി.സി വിഷ്‌ണുനാഥ് എംഎൽഎ പറഞ്ഞു.
ALSO READ: K Rail | കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
ഉച്ച കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ വീണ്ടും കല്ലിടാൻ നടത്തിയ ശ്രമവും നാട്ടുകാർ തടഞ്ഞു. പേരയം ആറാട്ടുകുളത്ത് കല്ലിടാൻ ഉദ്യോഗസ്ഥർ നടത്തിയ നീക്കം പ്രദേശവാസികളും യുഡിഎഫ് പ്രവർത്തകരും ചേർന്ന് തടഞ്ഞു. കല്ല് കൊണ്ടുവന്ന ലോറിക്കുള്ളിൽ കയറി യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. നേരത്തെ പെട്രോൾ ഒഴിച്ച് നിരവധി കുടുംബങ്ങൾ ആത്മാഹത്യാ ഭീഷണി ഉയർത്തിയതോടെയാണ് ഈ മേഖലയിൽ കല്ലിടൽ നിർത്തിവച്ചത്.