കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സിയലിയായിരുന്ന വിമുക്തഭടന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. തേവന്നൂര്‍ ഹില്‍പാലസില്‍ സുനില്‍ കുമാറിന്‍റെ (53) മരണവുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയത്.
പതിനഞ്ചാം തിയതിയാണ് ആയൂര്‍ മാര്‍ത്തോമ്മാ കോളജിന് സമീപം നടന്ന വാഹനാപകടത്തിൽ സുനിൽ കുമാറിന് പരിക്കേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അദ്ദേഹത്തിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പതിനേഴാം തിയതി ഇടുപ്പെല്ലിലെ ശസ്തക്രിയക്ക് വിധേയനാക്കി. എന്നാല്‍ ഇതിന് ശേഷം സുനില്‍കുമാർ ബോധാവസ്ഥയിലേക്കെത്തിയിരുന്നില്ല. പിന്നീട് ശനിയാഴ്‌ച സുനിലിന്‍റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും വൈകിട്ട് എട്ട് മണിയോടെ മരവിവരം ബന്ധുക്കളെ അറിയിക്കുയുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
മറ്റ് അസുഖങ്ങളൊന്നുമില്ലാതിരുന്ന സുനിലിന്‍റെ മരണം ശസ്‌ത്രക്രിയയിലെ പിഴവാണെന്നും ഇതിന് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച ഒരു വിവരവും വീട്ടുകാരെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടർന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൂജപ്പുര പൊലിസില്‍ പരാതി നല്‍കി. പോസ്‌റ്റുമോർട്ടത്തിന് ശേഷം സുനിൽ കുമാറിന്‍റെ മൃതദേഹം തേവന്നൂരിലെ വീട്ടില്‍ സംസ്‌കരിക്കും.