കാസർകോട് : കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രാവാക്യത്തിൽ അഞ്ച് പ്രവർത്തകരെ കൂടി യൂത്ത് ലീഗ് പുറത്താക്കി. കാഞ്ഞങ്ങാട് നഗരസഭയിലെ ഫവാസ്, അജ്‌മൽ, അഹമ്മദ് അഫ്‌സൽ, സാബിർ, സഹദ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. പരിപാടിയിൽ ജാഗ്രത കുറവ് ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ നടപടിക്ക് പിന്നാലെ വൈറ്റ് ഗാർഡ് ജില്ല നേതൃത്വത്തെ പുന:സംഘടിപ്പിക്കാനും തീരുമാനമുണ്ട്. അന്വേഷണ കമ്മിഷൻ സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സംഭവത്തിൽ കണ്ടാലറിയുന്ന മുന്നൂറോളം പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.
![യൂത്ത് ലീഗ് കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രാവാക്യം വിദ്വേഷ മുദ്രാവാക്യം യൂത്ത് ലീഗ് പ്രവർത്തകരെ പുറത്താക്കി Youth League hate slogan Youth League workers were expelled Youth League hate slogan](https://etvbharatimages.akamaized.net/etvbharat/prod-images/01-08-2023/ksd-kl3-youthleaguekanjangadissue-7210525_01082023191425_0108f_1690897465_65.jpg)
ഐപിസി 143, 147, 157 (A) വകുപ്പുകൾ പ്രകാരം മതസ്‌പർധ വളർത്തൽ, നിയമ വിരുദ്ധമായി സംഘം ചേരൽ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മണിപ്പൂർ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യം ഉയർന്നത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച അബ്‌ദുൾ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് യൂത്ത് ലീഗ് നേരത്തെ പുറത്താക്കിയിരുന്നു.
ഇതിന് പുറമെ സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. വർഗീയ ചുവ ഉള്ള മെസേജുകൾ പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് എടുക്കുകയും ഗ്രൂപ്പുകളിൽ ഇത്തരം മെസേജുകള്‍ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ് അഡ്‌മിൻമാരെ പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു.
also read : തുറന്നെഴുതി സത്യദീപം... 'വിവസ്ത്രം, വികൃതം, ഭാരതം'; മോദിക്ക് രൂക്ഷ വിമർശനവുമായി അങ്കമാലി അതിരൂപത
ആളിക്കത്തിയ മണിപ്പൂർ കലാപം : മൂന്ന് മാസക്കാലമായി രാജ്യത്തെ ഒന്നാകെ ആശങ്കയിലാഴ്‌ത്തുകയും നിരവധി വാദ പ്രതിവാദങ്ങൾക്ക് കാരണമായികൊണ്ടിരിക്കുകയും ചെയ്യുന്ന ഒന്നാണ് മണിപ്പൂർ കലാപം. കുക്കി - മെയ്‌തി സമുദായക്കാർ തമ്മിലുള്ള കലാപത്തിൽ നൂറുകണക്കിനാളുകൾ ഇതിനകം മരണപ്പെട്ടുകഴിഞ്ഞു. പാർലമെന്‍റ് ഉൾപ്പടെ ദിവസങ്ങളായി മണിപ്പൂർ വിഷയത്തിൽ സ്‌തംഭിച്ചിരിക്കുകയാണ്.
മണിപ്പൂരിൽ കുക്കി സമുദായത്തിലുള്ള രണ്ട് സ്‌ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ പീഡിപ്പിച്ച് നഗ്‌നരാക്കി പൊതുമധ്യത്തിൽ നടത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംസ്ഥാനത്തെ സംഘർഷാവസ്ഥയുടെ ഭീകരത രാജ്യം കണ്ടത്. ഇതിന് പിന്നാലെയാണ് മറ്റു സംസ്ഥാനങ്ങളും വിഷയം ഏറ്റെടുക്കുകയും നടപടി ഉണ്ടാകാൻ ശബ്‌ദമുയർത്തുകയും ചെയ്‌തത്. നിലവിൽ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്‍റിലെ പ്രസ്‌താവന ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധങ്ങൾ നടത്തുന്നത്.