കാസർകോട്: വികസനത്തിന്‍റെ പേരില്‍ കുന്നുകളും വയലുകളുമെല്ലാം ഇടിച്ചു നിരത്തുന്ന ഇക്കാലത്ത് 500 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു മരത്തിന് വേണ്ടി ഒരു നാട് മുഴുവന്‍ പോരാടുക. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. കാസര്‍കോട് സീതാംഗോളിയില്‍ റോഡ് വികസനത്തിന്‍റെ ഭാഗമായി വെട്ടിനിരത്തുമായിരുന്ന മാവിന്‍റെ ജീവൻ നാട്ടുകാരുടെയും പ്രകൃതിസ്നേഹികളുടെയും ഇടപെടൽ കൊണ്ട് മാത്രം രക്ഷപ്പെട്ടു.
കുമ്പള-മുള്ളേരിയ റോഡ് വികസനത്തിന്‍റെ ഭാഗമായുള്ള അലൈന്‍മെന്‍റില്‍ മുറിക്കപ്പെടേണ്ട മരങ്ങളിൽ ഈ വന്മരവും ഉണ്ടായിരുന്നു. റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള നൂറുകണക്കിന് മരങ്ങളാണ് നവീകരണത്തിന്‍റെ ഭാഗമായി വെട്ടിമാറ്റിയത്. ഇതിലേറെയും മാവുകൾ തന്നെ.
എന്നാൽ സീതാംഗോളി പെർണക്ക് അടുത്തുള്ള മാവുമുത്തശിയെ വെട്ടിമാറ്റാൻ നാട്ടുകാരും പ്രകൃതി സ്നേഹികളും തയ്യാറായില്ല. എല്ലാ വർഷവും നിറയെ മാങ്ങ തരുന്ന ഈ മാവ് നാട്ടുകാർക്കും കുട്ടികൾക്കും ഇതുവഴി പോകുന്ന യാത്രക്കാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.
എന്നാൽ കെഎസ്‌ടിപി നിശ്ചയിച്ച അലൈൻമെന്‍റ് മാറ്റുക അത്ര എളുപ്പമല്ലായിരുന്നു. അധികൃതർ മരങ്ങൾ മുറിച്ചു മാറ്റാൻ നമ്പറിട്ടതു മുതൽ നാട്ടുകാർ ഓഫിസുകൾ കയറിയിറങ്ങി. പിന്നീട് സംരക്ഷണ സമരങ്ങളിലേക്ക് മാറി. ഏതുവിധേനയും മാവിനെ രക്ഷിച്ചെടുക്കുകയെന്നതായിരുന്നു ലക്ഷ്യം.
പക്ഷേ കെഎസ്‌ടിപി അലൈൻമെന്‍റ് മാറ്റാൻ തയ്യാറായില്ല. പിന്നീട് ഫോറസ്റ്റ് ഓഫിസുകളിൽ അടക്കം നിരവധി ഓഫിസുകളിൽ നാട്ടുകാർ കയറി ഇറങ്ങി. അവസാനം അധികൃതർ മുട്ടുമടക്കി. കെഎസ്‌ടിപി രൂപരേഖ തന്നെ മാറ്റിവരച്ചു. മുത്തശ്ശിമാവിന് ആയുസ് നീട്ടിക്കിട്ടിയതോടെ കെഎസ്‌ടിപിക്ക് നന്ദി അറിയിച്ച് നാട്ടുകാര്‍ ഇവിടെ ബോർഡും വച്ചിട്ടുണ്ട്.
Also read: ക്ലാസെടുക്കും, പ്രോട്ടോക്കോൾ നടപ്പാക്കും ; വിദ്യാർഥികളെ വരവേൽക്കാൻ റോബോട്ട് ടീച്ചറമ്മ