കാസകർകോട്: രാജ്യത്ത് നടക്കുന്ന കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പുതിയ ഭരണസമിതിയുടെ പ്രഥമ ബജറ്റ്. ജില്ലയിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും പെരിയയില്‍ ബൃഹദ് കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രം സ്ഥാപിക്കും.
ജില്ലയുടെ എക്കാലത്തേയും വലിയ സ്വപ്‌നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുക. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനൊപ്പം ഗുണവിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കാനും ഉല്‍പ്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്ത് വിപണി കണ്ടെത്താനും ഈ പദ്ധതിയിലൂടെ സാധിക്കും. വ്യാപാര സമുച്ചയത്തില്‍ എണ്ണൂറോളം കടമുറികള്‍ ഉണ്ടാകും. സിപിസിആര്‍ഐ, കാര്‍ഷിക സര്‍വകലാശാല എന്നിവയുമായി ചേര്‍ന്ന് ജില്ലയുടെ കാര്‍ഷികാഭി വൃദ്ധി ലക്ഷ്യമിടുന്ന പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തി.
കാര്‍ഷിക കോളജുമായി സഹകരിച്ച് അഗ്രോ ക്ലിനിക്ക്, നെല്‍കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, കൈപ്പാട് കൃഷിക്കായി പദ്ധതി, തെങ്ങിന്‍റെ മഞ്ഞളിപ്പ് രോഗം പരിഹരിക്കാനും തനത് കാര്‍ഷിക ഇനങ്ങളുടെ സംരക്ഷണത്തിനും പദ്ധതി, മണ്ണ് ജലസംരക്ഷണത്തിനും പദ്ധതി എന്നിങ്ങനെ പോകുന്നു കാര്‍ഷിക മേഖലയിലെ പദ്ധതികള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമിയുള്ള ജില്ലയില്‍ റവന്യു വകുപ്പുമായി ചേര്‍ന്ന് റീവന്യു എന്ന പേരില്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമികളുടെ സമഗ്ര വിവര ശേഖരണം നടത്തി സംരക്ഷിച്ച് വികസനത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ രേഖപ്പെടുത്തും. ജില്ലയെ സേവന സൗഹൃദ ജില്ലയാക്കാന്‍ പ്രത്യേക പരിഗണന. വിവരാവകാശം, സേവനാവകാശ നിയമം എന്നിവയില്‍ പരിശീലനം, ജില്ലയിലെ പ്രവാസികളുടെ ക്ഷേമവും കൂട്ടായ്മയും ഉറപ്പാക്കാനും നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കാനുമായി ലോക കേരള സഭ മാതൃകയില്‍ ലോക കാസര്‍കോട് സഭ രുപീകരിക്കും.
ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിനെ അത്യാധുനിക രീതിയില്‍ സജ്ജീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ടര്‍ഫ് കോര്‍ട്ടുകള്‍, സ്പോര്‍ട്‌സ് ഹബ് സ്‌കൂളുകള്‍, ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍, ജലക്ഷാമം പരിഹരിക്കാനുള്ള ആസൂത്രണത്തിനായി ജലബജറ്റ്, നെയ്യംകയം ജൈവ വൈവിധ്യ കേന്ദ്രം സംരക്ഷണത്തിന് പദ്ധതി, ആരിക്കാടി കടവത്ത് ഫിഷ് ലാന്‍റിംഗ് കേന്ദ്രം, കോയിപ്പാടി കടവത്ത് വല നവീകരണ കേന്ദ്രം, ആശുപത്രികളുടെ സമഗ്ര വികസനം, കുടുംബശ്രീയുമായി ചേര്‍ന്ന് ഹോം നഴ്സിംഗ് പരിശീലനം, മൂന്ന് വര്‍ഷം കൊണ്ട് ആയിരം വനിതകളെ ബിരുദധാരികളാക്കും, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍, തെരഞ്ഞെടുത്ത ജില്ലാ പഞ്ചായത്ത് റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും തുടങ്ങിയവയാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചത്.
മുന്‍ബാക്കിയടക്കം 97,03,24,637 രൂപ പ്രതീക്ഷിത വരവും 95,37,22,000 രൂപ പ്രതീക്ഷിത ചെലവുമുള്‍പ്പെടെ 1,66,02,637 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന 2021-22 വര്‍ഷത്തെ ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ആമുഖപ്രസംഗം നടത്തി. ജില്ലയുടെ വികസനത്തിന് തുടര്‍ച്ച ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയ ബജറ്റ് വികസനം ത്വരിതപ്പെടുത്തുന്നതാണ്. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായി വൃക്ക രോഗം ബാധിച്ചവര്‍ക്കായി ഡയാലിസിസ് സംവിധാനം ഒരുക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു. സര്‍വതല സ്‌പര്‍ശിയായ ബജറ്റാണ് അവതരിപ്പിച്ചതെന്ന് ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഡോ സി.തമ്പാന്‍ പറഞ്ഞു. സമഗ്രവും നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ബജറ്റ് ജില്ലയുടെ വികസനത്തിന് ആക്കം കുട്ടും. ബജറ്റ് നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.