കണ്ണൂർ : മലയോര മേഖലയായ ഉളിക്കൽ ടൗണിനടുത്ത് (Ulikkal Town) ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ (Wild Elephant) തുരത്താനുള്ള ശ്രമം ഊര്‍ജിതമാക്കി വനം വകുപ്പ് (Forest Department). മലയോര ഹൈവേയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപം ബുധനാഴ്‌ച (11.10.2023) പുലര്‍ച്ചെയോടെയാണ് കാട്ടാനയിറങ്ങിയത്. ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് നാട്ടുകാർ കാട്ടാനയെ ആദ്യം കണ്ടത് (Wild Elephant In Kannur Ulikkal).
മയക്കുവെടി വയ്‌ക്കണമെന്ന് നാട്ടുകാര്‍ : നിരവധി തവണ പടക്കം പൊട്ടിച്ച് കാട്ടാനയെ കശുമാവിന്‍ തോട്ടത്തിലേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും, ഇത് വീണ്ടും ജനവാസ മേഖലയില്‍ നിലയുറപ്പിക്കുകയായിരുന്നു. കാട്ടാനയെ മയക്കുവെടി വയ്‌ക്കണമെന്നും അല്ലെങ്കില്‍ അടിയന്തരമായി കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കാട്ടാന സ്ഥലത്ത് തുടരുന്നതിനാൽ ഉളിക്കൽ ടൗണിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഉളിക്കലിലെ വയത്തൂര്‍ ജനവാസ മേഖലയിലാണ് കാട്ടാന നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാനയെ പകല്‍ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അതായത് പത്ത് കിലോമീറ്റര്‍ ദൂരത്തിലാണ് ആനയുള്ളത്. വൈകിട്ടോടെ തന്നെ കാട്ടാനയെ കാട്ടിലേക്ക് തുരത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് വനം വകുപ്പ്. ഇതിനായി ആന ഓടിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. നിലവില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനയ്‌ക്ക് രാത്രിയില്‍ സഞ്ചാര പാത ഒരുക്കാനാണ് അധികൃതരുടെ ശ്രമം.
ഭയന്നോടിയവര്‍ക്ക് പരിക്ക് : ഉളിക്കലില്‍നിന്ന് ഇരിട്ടിയിലേക്കുള്ള പ്രധാന പാതയോട് ചേര്‍ന്നുള്ള ലത്തീന്‍ പള്ളിക്ക് സമീപത്തെ പറമ്പിലാണ് ആന ആദ്യം നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്ന് പടക്കം പൊട്ടിച്ച് സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് ആനയെ തുരത്തിയെങ്കിലും വീണ്ടും ജനവാസ കേന്ദ്രത്തിലെത്തുകയായിരുന്നു. മയക്കുവെടിയേറ്റാല്‍ ആന ജനവാസകേന്ദ്രങ്ങളിലേക്ക് ഓടാന്‍ സാധ്യതയുള്ളതിനാൽ ഈ നടപടിക്കുള്ള സാധ്യതയും ഇപ്പോഴില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. സ്ഥലത്തേക്ക് ആളുകള്‍ വരരുതെന്നാണ് വനംവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ആനയെ കണ്ട് ഭയന്നോടിയവര്‍ക്കാണ് പരിക്കേറ്റത്.