കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. സസ്പെൻഷനിലുള്ള സെക്രട്ടറി എംകെ ഗിരീഷ്, എഞ്ചിനീയർ കെ കലേഷ്, ഓവർസിയർമാരായ അഗസ്റ്റിൻ, ബി സുധീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇവരുടെ മൊഴി കേസിൽ നിർണായകമാവും. നഗരസഭ അധ്യക്ഷ പികെ ശ്യാമളയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. ശ്യാമളക്കെതിരെ സാജന്റെ കുടുംബം ഉറച്ച് നിൽക്കുമ്പോഴും പ്രാഥമികമായി ഒരു തെളിവും ലഭിച്ചിട്ടില്ല.
കൺവൻഷൻ സെന്റർ നിർമാണത്തിൽ അപാകതയുണ്ടോ എന്ന് കണ്ടെത്താൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു. സസ്പെൻഷനിലുള്ള നഗരസഭാ സെക്രട്ടറി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സാജൻ നേരിട്ട് ഒരപേക്ഷയും നൽകിയിട്ടില്ലെന്നും ഭാര്യാപിതാവാണ് കാര്യങ്ങൾ എല്ലാം നീക്കിയിരുന്നതെന്നുമാണ് സെക്രട്ടറി ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.
സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം ആന്തൂർ നഗരസഭയിൽ ചുമതലയേറ്റെടുത്ത താൽക്കാലിക ഉദ്യോഗസ്ഥര്‍ ഫയലിൽ നടപടികൾ തുടരുകയാണ്. സെക്രട്ടറിയുടെ അധികാര പരിധിയിൽ ഒതുങ്ങുന്നതാണെങ്കിൽ സാജന്‍റെ പാര്‍ഥാ കണ്‍വെന്‍ഷന്‍ സെന്‍ററിന് രണ്ട് ദിവസത്തിനകം അനുമതി നൽകാനാണ് സാധ്യത. അല്ലെങ്കിൽ തീരുമാനം സർക്കാരിന് വിട്ടേക്കും.