കണ്ണൂർ: ഉത്തരമലബാറിന്‍റെ വിനോദ സഞ്ചാര രംഗത്ത് അടയാളപ്പെടുത്തപ്പെട്ട മലബാർ ജലോത്സവം ഇത്തവണ നടത്തുന്നതിനായുള്ള സാധ്യത മങ്ങുന്നു. കൊവിഡ് കാരണം ഇത്തവണ മലബാർ ജലോത്സവം നടത്താനാവാത്തതിന്‍റെ വിഷമത്തിലാണ് സംഘാടകരും നാട്ടുകാരും. സെപ്തംബർ, ഒക്ടോബർ മാസങ്ങൾ മംഗലശേരിക്കാർക്ക് വള്ളംകളിയുടെ നാളുകളായിരുന്നു. കഴിഞ്ഞ അഞ്ചു സീസണുകളിൽ മംഗലശേരിപ്പുഴയോരത്തെ പവലിയനിൽ ആർപ്പോ... ഇർറോ വിളികളുയർന്നിരുന്നു. മംഗലശേരിപ്പുഴയുടെ ഓളങ്ങളെ കീറി മുറിച്ച് ചുരുളൻ വള്ളങ്ങളും ചെറുവള്ളങ്ങളും ഫോട്ടോ ഫിനിഷിംഗിലേക്ക് കുതിച്ചു പാഞ്ഞ നാളുകളുടെ ആവേശം ഇത്തവണ ഓർമ്മ മാത്രമാണ്.
കണ്ണൂർ ഡി.ടി.പി.സിയുടെയും മംഗലശേരി നവോദയ ക്ലബ്ബിന്‍റെയും നേതൃത്വത്തിൽ നടത്താറുള്ള ജലോത്സവം കൊവിഡ് മാറാതെ ഇനി നടത്താനാവില്ലെന്ന വിഷമം സംഘാടക സമിതി ചെയർമാനായ ടി.വി രാജേഷ് എം.എൽ.എയും പങ്കുവെച്ചു. കഴിഞ്ഞ വർഷം സെപ്തംബറിലും പിന്നീട് ഒക്ടോബർ 27നും നടത്താനിരുന്ന മലബാർ ജലോത്സവം നവംബർ മൂന്നിനായിരുന്നു ഒടുവിൽ സംഘടിപ്പിച്ചത്. ഇത്തവണ ഏറ്റവും മികച്ച രീതിയിൽ മലബാർ ജലോത്സവം നടത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംഘാടകർ നടത്തിയിരുന്നു. അതിനിടയാണ് കൊവിഡ് മഹാമാരി വില്ലനായി എത്തിയത്.