കണ്ണൂർ: തലശേരി-മാഹി ബൈപാസിന്‍റെ ഭാഗമായി നിർമിച്ച പാറാൽ മേൽപ്പാലം പൊളിച്ച് പണിയാൻ നിർദേശം. ഗുരുതരമായ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പൊളിച്ച് പണിയാന്‍ നിര്‍ദേശം നല്‍കിയത്. പാറാൽ-ചൊക്ലി റോഡിന് മുകളിലായാണ് അഞ്ചര മീറ്റർ ഉയരത്തിൽ പാറാൽ പാലം നിര്‍മിച്ചത്. പാലത്തിന് 12 മീറ്റർ വീതിയുണ്ടെങ്കിലും ചെരിവ് കൃത്യവും സുരക്ഷിതവുമല്ലെന്ന് വിദഗ്‌ധ സംഘം പരിശോധനയിൽ കണ്ടെത്തി. ആറുമാസം മുൻപ് ബൈപാസിലെ ഏറ്റവും നീളമുള്ള കിഴക്കേപാലയാട് പാലത്തിൻ്റെ ബീമുകൾ ധർമ്മടംപുഴയിൽ തകർന്ന് വീണിരുന്നു. പിന്നാലെ തൊട്ടപ്പുറത്തുള്ള പാറാൽ പാലത്തിനും പിഴവുകൾ കാണപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
പുനർനിർമാണത്തിന്‍റെ ഭാഗമായി ഇതു വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ഒരു മാസത്തേക്കാണ് ഗതാഗതം വഴി തിരിച്ച് വിടുന്നത്. തലശ്ശേരിയിൽ നിന്നും ചൊക്ലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാടപ്പീടികയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഇടയിൽ പീടിക-പള്ളൂർ വഴിയും തിരിച്ച് തലശേരിക്ക് പോകുന്ന വാഹനങ്ങൾ മേൽപ്പാലത്തിന് സമാന്തരമായുള്ള താൽക്കാലിക പാതയിലൂടെയുമാണ് കടത്തിവിടുന്നത്.